ന്യൂഡൽഹി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നാലാം പ്രതിയായ എസ്. ജയശ്രീക്ക് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കേസിൽ കസ്റ്റഡി അനിവാര്യമെന്ന നിലപാടിൽ സംസ്ഥാന സർക്കാർ ഉറച്ചു നിൽക്കാത്ത സാഹചര്യത്തിലാണ് ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.(Supreme Court grants anticipatory bail to S Jayashree in Sabarimala gold theft case)
അറസ്റ്റ് തടഞ്ഞുകൊണ്ട് ജയശ്രീക്ക് ഈ കേസിൽ ഒരു പ്രത്യേക ആനുകൂല്യമാണ് നൽകുന്നതെന്ന് കോടതി വ്യക്തമാക്കി. സ്ത്രീ എന്ന പരിഗണന മുൻനിർത്തിയാണ് ജാമ്യം അനുവദിക്കുന്നതെന്നും ബെഞ്ച് നിരീക്ഷിച്ചു.
എൽ.ഡി ക്ലർക്കായി ജോലിയിൽ പ്രവേശിച്ച് ദേവസ്വം സെക്രട്ടറിയായി വിരമിച്ച ജയശ്രീക്ക് ശബരിമലയിലേത് സ്വർണ്ണപ്പാളിയാണോ ചെമ്പ് പാളിയാണോ എന്ന് തിരിച്ചറിയാൻ അറിയില്ലായിരുന്നോ എന്ന് കോടതി വാക്കാൽ ചോദിച്ചു. എസ്.ഐ.ടിക്ക് മുന്നിൽ ഹാജരാകണമെന്ന ഉപാധിയോടെയാണ് ജാമ്യം. ഇതിനകം തന്നെ ജയശ്രീയുടെ സാമ്പിൾ ഒപ്പ് ഉൾപ്പെടെയുള്ളവ ശേഖരിച്ചിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.
നേരത്തെ ജയശ്രീ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി രണ്ട് തവണ തള്ളിയിരുന്നു. തുടർന്നാണ് അവർ സുപ്രീം കോടതിയെ സമീപിച്ചത്. കേസിൽ സർക്കാർ നിലപാട് നിർണ്ണായകമായി. എസ്.ഐ.ടിയുമായി സംസാരിച്ച് നിലപാട് അറിയിക്കാൻ സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. കസ്റ്റഡി ആവശ്യമില്ലെന്ന് സർക്കാർ അറിയിച്ചതോടെ ജാമ്യത്തിനുള്ള തടസ്സം നീങ്ങി.

