മുംബൈ: 2026 ട്വന്റി20 ലോകകപ്പിലെ സൂപ്പർ 8 ഗ്രൂപ്പുകൾ നിശ്ചയിച്ച രീതിക്കെതിരെ ഉയരുന്ന വിമർശനങ്ങളെ തള്ളി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കർ (Sunil Gavaskar Defends ICC’s pre-seeding). ടൂർണമെന്റ് തുടങ്ങിയ ശേഷം ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കുന്നതിൽ അർത്ഥമില്ലെന്നും ലോജിസ്റ്റിക്സ് സൗകര്യങ്ങൾ പരിഗണിച്ചാണ് ഐസിസി ഇത്തരമൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
ഗ്രൂപ്പ് ഘട്ടത്തിലെ പ്രകടനത്തിന് പകരം മുൻകൂട്ടി നിശ്ചയിച്ച റാങ്കിംഗിന്റെ അടിസ്ഥാനത്തിലാണ് സൂപ്പർ 8 ഗ്രൂപ്പുകളെ തരംതിരിച്ചിരിക്കുന്നത്. ഇതുമൂലം ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമതെത്തിയ നാല് ടീമുകളും (ഇന്ത്യ, സിംബാബ്‌വെ, വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക) ഒരേ പൂളിൽ വരികയും ‘ഗ്രൂപ്പ് ഓഫ് ഡെത്ത്’ രൂപപ്പെടുകയും ചെയ്തു. അതേസമയം രണ്ടാം സ്ഥാനത്തെത്തിയ ടീമുകൾക്ക് താരതമ്യേന എളുപ്പമുള്ള ഗ്രൂപ്പാണ് ലഭിച്ചത്. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഗവാസ്കറുടെ പ്രതികരണം.
രണ്ട് രാജ്യങ്ങളിലായി (ഇന്ത്യ, ശ്രീലങ്ക) നടക്കുന്ന ടൂർണമെന്റിൽ വിമാന ടിക്കറ്റുകൾ, ഹോട്ടൽ ബുക്കിംഗുകൾ, വിസ, കസ്റ്റംസ് പരിശോധനകൾ തുടങ്ങിയ സങ്കീർണ്ണമായ കാര്യങ്ങൾ മുൻകൂട്ടി ക്രമീകരിക്കേണ്ടതുണ്ടെന്ന് ഗവാസ്കർ ചൂണ്ടിക്കാട്ടി. ഓരോ ടീമിനും വ്യത്യസ്തമായ അംഗസംഖ്യയാണുള്ളതെന്നും അവരുടെ താമസം ഉൾപ്പെടെയുള്ള കാര്യങ്ങൾ പെട്ടെന്ന് മാറ്റാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടൂർണമെന്റിന് മുൻപ് ഉയർത്താത്ത ഇത്തരം ചോദ്യങ്ങൾ ഇപ്പോൾ ഉന്നയിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. നേരത്തെ സൂര്യകുമാർ യാദവ് ഉൾപ്പെടെയുള്ള താരങ്ങൾ ഈ സീഡിംഗ് രീതിയിൽ മാറ്റം വേണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.

