ന്യൂഡൽഹി: രാജ്യത്ത് പാചകവാതക ക്ഷാമമില്ലെന്ന് കേന്ദ്രസർക്കാർ ആവർത്തിക്കുമ്പോഴും, തലസ്ഥാനമായ ഡൽഹിയിൽ തന്നെ സ്ഥിതിഗതികൾ ആശങ്കാജനകമാകുന്നു. എൽപിജി ലഭ്യത കുറഞ്ഞതോടെ തെക്കൻ ഡൽഹിയിലെ പ്രമുഖ റെസ്റ്റോറന്റുകൾ പലതും അടച്ചുപൂട്ടി. ഒരു സിലിണ്ടറിന് അയ്യായിരം രൂപ വരെയാണ് ഈടാക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.(South Delhi restaurant shuts amid LPG shortage, owner says cylinders being sold for ₹5,000)
പ്രമുഖ റെസ്റ്റോറന്റ് ശൃംഖലയായ ‘തഡ്ക റാണി’യുടെ ഉടമ ഗഗൻദീപ് സിംഗ് സപ്രയാണ് പാചകവാതക ക്ഷാമത്തെത്തുടർന്ന് തന്റെ സ്ഥാപനം അടച്ചിടുന്നതായി അറിയിച്ചത്. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഏകദേശം 1,884.50 രൂപ വിലയുള്ളപ്പോഴാണ് കരിഞ്ചന്തയിൽ 5,000 രൂപ വരെ ആവശ്യപ്പെടുന്നത്.
പാചകവാതകം ലാഭിക്കുന്നതിനായി പല റെസ്റ്റോറന്റുകളും തങ്ങളുടെ മെനുവിൽ നിന്ന് പ്രധാന വിഭവങ്ങൾ ഒഴിവാക്കി. ചിലർ പരിമിതമായ വിഭവങ്ങളുമായി പ്രവർത്തനം തുടരുമ്പോൾ മറ്റുചിലർ ഇലക്ട്രിക് അടുപ്പുകളിലേക്ക് ചുവടുമാറുകയാണ്. പശ്ചിമേഷ്യയിൽ ഇറാനും ഇസ്രായേൽ-അമേരിക്ക സഖ്യവും തമ്മിലുള്ള യുദ്ധം 13-ാം ദിവസത്തിലേക്ക് കടന്നതോടെയാണ് ആഗോളതലത്തിൽ ഇന്ധന പ്രതിസന്ധി രൂക്ഷമായത്.

