ന്യൂഡൽഹി: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് യുവമോർച്ച. കേരള സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ സോണിയാ ഗാന്ധിയുടെ വസതിയിലേക്കാണ് മാർച്ച് സംഘടിപ്പിച്ചത്. ആദ്യമായാണ് സ്വർണ്ണക്കൊള്ള വിഷയത്തിൽ കേരളത്തിന് പുറത്ത് ഇത്തരമൊരു പ്രതിഷേധം നടക്കുന്നത്. ബിജെപി നേതാവ് അനുരാഗ് താക്കൂർ എം.പി മാർച്ച് ഉദ്ഘാടനം ചെയ്തു.(Sabarimala gold theft case, Yuva Morcha marches to Sonia Gandhi’s residence)
കോൺഗ്രസ് നേതൃത്വത്തിന് സ്വർണ്ണക്കൊള്ളയിൽ നേരിട്ട് പങ്കുണ്ടെന്ന് അനുരാഗ് താക്കൂർ ആരോപിച്ചു. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമുള്ള ചിത്രം പുറത്തുവന്ന സാഹചര്യത്തിൽ സോണിയാ ഗാന്ധി ഇതിന് മറുപടി പറയണം. പ്രതിയുമായി അവർ പലതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അതിനാൽ അന്വേഷണം സോണിയാ ഗാന്ധിയിലേക്ക് കൂടി വ്യാപിപ്പിക്കണം. മുതിർന്ന കോൺഗ്രസ് നേതാക്കളായ അടൂർ പ്രകാശ്, ആന്റോ ആന്റണി എന്നിവർക്ക് പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്നും ഇക്കാര്യത്തിൽ അവർ വിശദീകരണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രമേശ് ചെന്നിത്തല നടത്തിയ നിരാഹാര സമരം കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെട്ട് നിർത്തിച്ചതാണെന്നും, അയ്യപ്പഭക്തർക്കായി ബിജെപി മാത്രമേ പോരാടുന്നുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവമോർച്ച സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ള പ്രവർത്തകർ പോലീസിന്റെ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ചു. സ്ഥലത്ത് സംഘർഷ സാധ്യത നിലനിൽക്കുന്നുണ്ട്.

