ഋഷികേശ്: ഗംഗാ നദിക്കരയിൽ പൂജാ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കുഴിച്ചുമൂടാൻ ശ്രമിച്ച യുവതിയെ ചോദ്യം ചെയ്യുന്ന വിദേശ വിനോദസഞ്ചാരിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു ( Rishikesh Ganga Pollution Viral Video). ഉത്തരാഖണ്ഡിലെ ഋഷികേശിലുള്ള സായ് ഘട്ടിലാണ് സംഭവം. സീറ ലിലിയൻ എന്ന വിദേശ വനിതയാണ് ഇൻസ്റ്റാഗ്രാമിലൂടെ ഈ ദൃശ്യങ്ങൾ പങ്കുവെച്ചത്.
സീറ നദിക്കരയിൽ ഇരിക്കുമ്പോഴാണ് ഒരു യുവതി അവിടെയെത്തി മണലിൽ കുഴിയെടുത്ത് പ്ലാസ്റ്റിക് കവർ ഉൾപ്പെടെയുള്ള പൂജാ അവശിഷ്ടങ്ങൾ മറവു ചെയ്യാൻ ശ്രമിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട സീറ യുവതിയെ തടയാൻ ശ്രമിക്കുകയും എന്തിനാണ് പുണ്യനദിയെ മലിനമാക്കുന്നത് എന്ന് ചോദിക്കുകയും ചെയ്തു. എന്നാൽ ചോദ്യങ്ങളോട് പ്രതികരിക്കാൻ തയ്യാറാകാതിരുന്ന യുവതി സീറയെ അവഗണിച്ച് മാലിന്യം മണലിനടിയിൽ മൂടി. “ഇതൊരു ചവറ്റുകൊട്ടയല്ല, ഗംഗാ മാതാവാണ്” എന്ന് സീറ വീഡിയോയിൽ പറയുന്നുണ്ട്.
വീഡിയോ ഇതിനോടകം 15 ലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു. വിദേശിയായിട്ടും പരിസ്ഥിതി സംരക്ഷണത്തിൽ സീറ കാണിച്ച താല്പര്യത്തെ നിരവധിപ്പേർ അഭിനന്ദിച്ചു. പൂജാ അവശിഷ്ടങ്ങൾ നദിയിൽ തള്ളുന്നതിന് പകരം ചെടിച്ചട്ടികളിലോ മണ്ണിലോ ഇട്ട് വളമാക്കുന്നതാണ് ഉചിതമെന്ന് പലരും കമന്റ് ചെയ്തു. നദികളുടെ വിശുദ്ധി കാത്തുസൂക്ഷിക്കാൻ കർശനമായ നിയമങ്ങൾ വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
View this post on Instagram

