ശ്രീനഗർ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ജമ്മു കശ്മീരിൽ ഷിയ വിഭാഗത്തിന്റെ നേതൃത്വത്തിൽ വൻ പ്രതിഷേധം. താഴ്വരയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ തുടർച്ചയായ മൂന്നാം ദിവസവും നിയന്ത്രണങ്ങൾ കർശനമാക്കി. മുൻകരുതൽ നടപടിയായി കശ്മീരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാർച്ച് 7 വരെ അടച്ചിടാൻ സർക്കാർ ഉത്തരവിട്ടു.(Protests against Khamenei’s killing, Curbs remain in force in Kashmir)
പ്രതിഷേധം അക്രമാസക്തമാകുന്നത് തടയാൻ പോലീസ്, സി.ആർ.പി.എഫ് സേനകളെ താഴ്വരയിലുടനീളം വിന്യസിച്ചിട്ടുണ്ട്. പ്രധാന പാതകളിൽ ബാരിക്കേഡുകളും മുള്ളുവേലികളും സ്ഥാപിച്ച് ഗതാഗതം നിയന്ത്രിച്ചു. ശ്രീനഗറിലെ ലാൽ ചൗക്ക്, ക്ലോക്ക് ടവർ മേഖലകൾ പൂർണ്ണമായും അടച്ചുപൂട്ടി.
വ്യാജവാർത്തകൾ പ്രചരിക്കുന്നത് തടയാൻ മൊബൈൽ ഇന്റർനെറ്റ് വേഗത പരിമിതപ്പെടുത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ സമാധാനാന്തരീക്ഷം തകർക്കുന്ന രീതിയിൽ ഉള്ളടക്കം പങ്കുവെച്ചുവെന്നാരോപിച്ച് പ്രമുഖർക്കെതിരെ സൈബർ പോലീസ് കേസെടുത്തു. ശ്രീനഗർ എംപി ആഗ സയ്യിദ് റുഹുള്ള മെഹ്ദി, മുൻ മേയർ ജുനൈദ് അസിം മട്ടു എന്നിവർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ലെഫ്റ്റനന്റ് ഗവർണറുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തി.

