ന്യൂഡൽഹി: ദീർഘകാലമായി നിലനിൽക്കുന്ന സഭാ തർക്കം പരിഹരിക്കുന്നതിനായി യാക്കോബായ സഭാ പ്രതിനിധികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. വിഘടിച്ചുനിൽക്കുന്ന സഭകൾക്കിടയിൽ ഐക്യം സ്ഥാപിക്കേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, കോടതിക്ക് പുറത്തുള്ള സമാധാനപരമായ ചർച്ചകൾക്കാണ് മുൻഗണന നൽകേണ്ടതെന്ന് വ്യക്തമാക്കി.(PM Modi meets Jacobite Church leadership over church dispute )
വിശ്വാസികളുടെയും സമൂഹത്തിന്റെയും പുരോഗതിക്ക് സഭകൾക്കിടയിലുള്ള ഐക്യം പ്രധാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. തർക്കങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് സാധ്യമായ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.
ന്യൂനപക്ഷ വിഭാഗങ്ങളിലെ പിന്നാക്കക്കാർ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങൾ സഭാ നേതൃത്വം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. അർഹരായവർക്ക് നീതി ഉറപ്പാക്കാൻ സജീവമായ ഇടപെടൽ വേണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു. സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ സഭ പ്രതിജ്ഞാബദ്ധമാണെന്ന് യാക്കോബായ സഭയുടെ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ പ്രതികരിച്ചു.

