ലക്നൗ: ഉത്തർപ്രദേശിൽ സലൂൺ മാനേജരായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. രത്ന സിംഗ് (31) എന്ന യുവതിയാണ് കഴിഞ്ഞ മേയ് 12-ന് ലക്നൗവിലെ ഗോമ്തിനഗർ വിസ്താറിലുള്ള ഫ്ലാറ്റിൽ വച്ച് ജീവനൊടുക്കിയത് (Ratna Singh Lucknow suicide). മരണത്തിന് തൊട്ടുമുമ്പ് താൻ നേരിട്ട ക്രൂരമായ മാനസിക പീഡനങ്ങളെക്കുറിച്ച് യുവതി മൊബൈൽ ഫോണിൽ വീഡിയോ റെക്കോർഡ് ചെയ്തിരുന്നു. ഇത് കേസിൽ നിർണ്ണായക തെളിവായി മാറി.
പ്രമുഖ വ്യവസായിയായ ശരദ് സിംഗും ഭാര്യ പല്ലവി ജോഷിയും അവരുടെ കൂട്ടാളികളുമാണ് തന്റെ മരണത്തിന് ഉത്തരവാദികളെന്ന് രത്ന സിംഗ് വീഡിയോയിൽ തുറന്നുപറഞ്ഞിരുന്നു. ഇതേത്തുടർന്ന് ശരദ് സിംഗിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലും സലൂണും പോലീസ് സീൽ ചെയ്തു. കേസിൽ ശരദ് സിംഗിന്റെ ഹോട്ടൽ ജീവനക്കാരനായ മംഗൽ യാദവ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിട്ടുണ്ട്. എന്നാൽ, പ്രധാന പ്രതികളായ ശരദ് സിംഗും ഭാര്യ പല്ലവി ജോഷിയും നിലവിൽ ഒളിവിലാണ്. ഇവരെ കണ്ടെത്താൻ പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
രത്ന സിംഗിന്റെ പിതാവ് സുധീർ കുമാർ സിംഗ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ശരദ് സിംഗ് തന്റെ മകളെ നിരന്തരം ചൂഷണത്തിന് ഇരയാക്കിയിരുന്നതായി പിതാവ് പരാതിയിൽ പറയുന്നു. ഇതിനെ എതിർത്തപ്പോഴൊക്കെ മകളെ കൊലപ്പെടുത്തുമെന്നും, സഹോദരിമാരെ അപകീർത്തിപ്പെടുത്തുമെന്നും ശരദ് ഭീഷണിപ്പെടുത്തിയിരുന്നു.
അതേസമയം, ചില ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പ്രതിയുമായി അടുത്ത സൗഹൃദമുണ്ടെന്നും, അവർ പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും യുവതിയുടെ കുടുംബാംഗങ്ങൾ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടുണ്ട്.
Story Summary: A hotel staff member was arrested in Lucknow, UP, following the suicide of 31-year-old salon manager Ratna Singh. Before her death on May 12, Ratna recorded a video accusing businessman Sharad Singh and his wife Pallavi Joshi of mental harassment, both of whom are currently absconding.

