ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിന് പിന്നാലെ, ഇന്ത്യയ്ക്കുള്ള വ്യാപാര തീരുവ 18 ശതമാനമായി കുറച്ച നടപടിയെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1.4 ബില്യൺ ഇന്ത്യൻ ജനതയുടെ പേരിൽ ട്രംപിന് നന്ദി അറിയിക്കുന്നതായി പ്രധാനമന്ത്രി കുറിച്ചു. എന്നാൽ ‘വ്യാപാര കരാർ’ എന്ന പദം തന്റെ കുറിപ്പിൽ പ്രധാനമന്ത്രി എവിടെയും ഉപയോഗിച്ചില്ല എന്നത് ശ്രദ്ധേയമാണ്.(India-US trade deal signed, tariff reduced to 18%, PM Modi thanks Trump)
ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങളും സമ്പദ്‌വ്യവസ്ഥകളും കൈകോർക്കുന്നത് ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് ഗുണകരമാകും. ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും ട്രംപിന്റെ നേതൃത്വം അത്യന്താപേക്ഷിതമാണ്. സമാധാനത്തിനായുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ ഇന്ത്യ പൂർണ്ണമായി പിന്തുണയ്ക്കുന്നു. ഇന്ത്യ-യുഎസ് പങ്കാളിത്തം അഭൂതപൂർവ്വമായ ഉയരങ്ങളിലേക്ക് എത്തിക്കാൻ ട്രംപിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു.
ഇന്ത്യയുമായി ചരിത്രപരമായ വ്യാപാര കരാറിൽ എത്തിയതായാണ് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി നിലവിലുള്ള 25 ശതമാനം തീരുവ 18 ശതമാനമായി കുറയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുമായുള്ള ഈ ധാരണ ലോക രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്നും ട്രംപ് അവകാശപ്പെടുന്നു.
റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിക്കാൻ സമ്മതിച്ചതായി ട്രംപ് വെളിപ്പെടുത്തി. ഇത് യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. പകരം, 500 ബില്യൺ ഡോളറിന്റെ യുഎസ് ഊർജ്ജവും സാങ്കേതികവിദ്യയും ഇന്ത്യ വാങ്ങുമെന്നും ട്രംപ് വ്യക്തമാക്കി. യുഎസ് അംബാസഡർ സെർജിയോ ഗോറും ‘ട്രേഡ് ഡീൽ’ എന്ന പരാമർശത്തോടെ സോഷ്യൽ മീഡിയയിൽ കുറിപ്പിട്ടു. പ്രധാനമന്ത്രി മോദിയെ ട്രംപ് ഒരു യഥാർത്ഥ സുഹൃത്തായാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

