ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ സ്വകാര്യ കോളേജിൽ നടന്ന ഇഫ്താർ വിരുന്നിനെച്ചൊല്ലി സംഘർഷാവസ്ഥ. ഇഫ്താറിൽ ഹിന്ദു വിദ്യാർത്ഥിനികൾ പങ്കെടുത്തതിൽ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത് അനുഭാവികൾ ക്യാമ്പസിനുള്ളിൽ ‘ശുദ്ധീകരണ’ ചടങ്ങുകൾ നടത്തി. മാർച്ച് 11-ന് നടന്ന ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പ്രതിഷേധം ശക്തമായത്.(Hindu students attend iftar at Bhopal college, VHP activists ‘purify’ campus)
കോളേജിലെ മുസ്ലിം വിദ്യാർത്ഥികൾക്കും ജീവനക്കാർക്കുമായാണ് മാർച്ച് 11-ന് മാനേജ്‌മെന്റ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. ഇതിൽ കോളേജിലെ മറ്റ് സമുദായങ്ങളിൽപ്പെട്ട വിദ്യാർത്ഥിനികളും പങ്കെടുത്തിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ തീവ്ര ഹിന്ദുത്വ സംഘടനകൾ കോളേജിന് മുന്നിൽ പ്രതിഷേധവുമായി എത്തുകയായിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇസ്ലാമികവൽക്കരണം നടത്താനാണ് കോളേജ് അധികൃതർ ശ്രമിക്കുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. കോളേജ് ഗേറ്റിന് മുന്നിൽ തടിച്ചുകൂടിയ പ്രതിഷേധക്കാർ മുദ്രാവാക്യം വിളിക്കുകയും ഹനുമാൻ ചാലിസ ചൊല്ലുകയും ചെയ്തു. പ്രതിഷേധത്തിനിടെ ഒരു വിഭാഗം പ്രവർത്തകർ ക്യാമ്പസിനുള്ളിൽ പ്രവേശിച്ച് ഗംഗാജലം തളിച്ചു.

