ഗുരുഗ്രാം: നഴ്‌സായ യുവതിയെ റേഡിയോളജിസ്റ്റായ ഭർത്താവ് വിഷം കുത്തിവെച്ച് കൊലപ്പെടുത്തി. ഗുരുഗ്രാമിലെ സ്വകാര്യ നഴ്‌സിംഗ് ഹോമിൽ സഹപ്രവർത്തകരായിരുന്ന കാജൽ (24), അരുൺ ശർമ്മ (26) എന്നിവരുടെ ബന്ധമാണ് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചത് (Gurugram Dowry Death). സ്ത്രീധനത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു.
ഹോളി ആഘോഷങ്ങളുടെ ഭാഗമായി മാർച്ച് 4-ന് ഇവർ ഗുരുഗ്രാമിലെ കാജലിന്റെ വീട്ടിലെത്തിയിരുന്നു. എന്നാൽ അവിടെവെച്ചും ഉപദ്രവം തുടർന്ന അരുൺ, മാർച്ച് 17-ന് രാത്രി മദ്യലഹരിയിൽ കാജലിനെ ക്രൂരമായി മർദ്ദിച്ചു. തൊട്ടടുത്ത ദിവസം രാവിലെ സംസാരിക്കാനെന്ന വ്യാജേന താഴത്തെ നിലയിലേക്ക് വിളിച്ചുകൊണ്ടുപോയ കാജലിനെ, അരുൺ വിഷം കുത്തിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. അബോധാവസ്ഥയിൽ മൂക്കിൽ നിന്ന് രക്തം വാർന്ന നിലയിൽ കണ്ടെത്തിയ കാജലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ശൗചാലയത്തിൽ നിന്ന് കണ്ടെത്തിയ സിറിഞ്ചാണ് പ്രതിക്കെതിരെയുള്ള പ്രധാന തെളിവായി മാറിയത്. തുടർന്ന് നടത്തിയ പോലീസ് ചോദ്യം ചെയ്യലിൽ കാജലിന് വിഷം കുത്തിവെച്ചതായി അരുൺ സമ്മതിച്ചു. ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ അരുൺ ലഹരിമരുന്നിന് അടിമയാണെന്ന് പോലീസ് കണ്ടെത്തി. റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടിയിലായ പ്രതിയെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം വന്നതിന് ശേഷം മാത്രമേ മരണകാരണമായ വിഷം ഏതാണെന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ.

