ഹൈദരാബാദ്: മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ ജനറൽ സെക്രട്ടറി ദേവ്ജി എന്ന ടി. തിരുപ്പതി തെലങ്കാന പോലീസിന് മുൻപിൽ കീഴടങ്ങിയെന്ന് വിവരം. ദേവ്ജിക്കൊപ്പം പ്രമുഖ നേതാവ് രാജിറെഡ്ഡി ഉൾപ്പെടെയുള്ള 18 അംഗ സംഘമാണ് ആസിഫാബാദ് വനമേഖലയിൽ വെച്ച് സുരക്ഷാ സേനയ്ക്ക് മുൻപിൽ ആയുധം വെച്ച് കീഴടങ്ങിയത്.(General Secretary of the Maoist movement and his group have surrendered)
തെലങ്കാന അതിർത്തിയിലെ കരേഗുട്ട വനമേഖലയിൽ മാവോയിസ്റ്റ് വിരുദ്ധ സംഘം തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. പിടികൂടപ്പെടുമെന്ന സാഹചര്യം വന്നതോടെയാണ് സംഘം കീഴടങ്ങാൻ തീരുമാനിച്ചത്. 2025 മേയ് മാസത്തിൽ ഛത്തീസ്ഗഡിലെ നാരായൺപൂരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മുൻ ജനറൽ സെക്രട്ടറി ബസവരാജു കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ദേവ്ജി സംഘടനയുടെ തലപ്പത്തെത്തിയത്.
2026 മാർച്ച് 31-നകം രാജ്യത്ത് നിന്ന് നക്സലിസം പൂർണ്ണമായും തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. സർക്കാരിന്റെ ഈ അന്ത്യശാസനത്തിന് പിന്നാലെ സംഘടനയുടെ പരമോന്നത നേതാവ് തന്നെ കീഴടങ്ങിയത് പ്രസ്ഥാനത്തിന്റെ തകർച്ചയുടെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

