ഹാജിപൂർ: സ്ത്രീധനത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ബിഹാറിലെ വൈശാലി ജില്ലയിൽ നവവധുവിനെ കൊലപ്പെടുത്തി (Dowry Death Case Bihar). വിവാഹം കഴിഞ്ഞ് വെറും മൂന്ന് മാസത്തിന് ശേഷമാണ് 21-കാരിയായ രംഗീല കുമാരിയെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എൽഇഡി ടിവിയും മിക്സിയും സ്ത്രീധനമായി ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും രംഗീലയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു.
വൈശാലി ഹരിലോചൻപൂർ സുക്കി ഗ്രാമത്തിലെ സുരേഷ് റായിയുടെ മകളായ രംഗീലയും ഹാജിപൂർ ഇസ്മയിൽപൂർ സ്വദേശിയായ രോഹിത് കുമാറും തമ്മിൽ 2025 ഡിസംബർ 4-നാണ് വിവാഹിതരായത്. വിവാഹസമയത്ത് കുടുംബം തങ്ങളുടെ കഴിവിനനുസരിച്ച് പണവും മറ്റ് സാധനങ്ങളും സ്ത്രീധനമായി നൽകിയിരുന്നു. എന്നാൽ, വിവാഹശേഷം രോഹിതും മാതാവ് ഇന്ദു ദേവിയും ചേർന്ന് കൂടുതൽ സാധനങ്ങൾ ആവശ്യപ്പെട്ട് രംഗീലയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാൻ തുടങ്ങിയെന്ന് പെൺകുട്ടിയുടെ അമ്മാവൻ പിന്റു കുമാർ പറഞ്ഞു.
എൽഇഡി ടിവിയും മിക്സിയും നൽകാത്തതിനെച്ചൊല്ലി രംഗീലയെ ഭർത്താവ് നിരന്തരം മർദ്ദിക്കാറുണ്ടായിരുന്നു. ഇക്കാര്യങ്ങൾ രംഗീല വീട്ടുകാരെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. എന്നാൽ കാര്യങ്ങൾ ശരിയാകുമെന്ന് കരുതി വീട്ടുകാർ അവളെ ആശ്വസിപ്പിക്കുകയായിരുന്നു. ഹാജിപൂർ കോടതിയിലെ ഒരു അഭിഭാഷകന്റെ അസിസ്റ്റന്റായി ജോലി ചെയ്യുകയാണ് രോഹിത് കുമാർ.
മരണവിവരമറിഞ്ഞ് രംഗീലയുടെ വീട്ടുകാർ ഇസ്മയിൽപൂരിലെ വീട്ടിലെത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. ഭർത്താവും വീട്ടുകാരും ഒളിവിൽ പോയിരിക്കുകയാണ്. വിവരമറിഞ്ഞെത്തിയ പോലീസ് വീടിനുള്ളിൽ നിന്ന് രംഗീലയുടെ മൃതദേഹം കണ്ടെടുത്തു. യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ ശ്രമിച്ചതായാണ് ബന്ധുക്കളുടെ ആരോപണം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഹാജിപൂർ സദർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത പോലീസ് ഒളിവിലുള്ള പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു.
Summary: In a tragic incident in Vaishali, Bihar, a 21-year-old woman named Rangeela Kumari was allegedly murdered for dowry just three months after her wedding. Her family accused her husband, Rohit Kumar, and mother-in-law of strangling her to death after their demands for an LED TV and a mixer were not met.

