ന്യൂഡൽഹി: ഡൽഹി നിയമസഭാ സമുച്ചയത്തിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് അതീവ ഗൗരവകരമായ സുരക്ഷാവീഴ്ച. മുഖംമൂടി ധരിച്ച ഒരാൾ ഓടിച്ച കാർ നിയമസഭയുടെ രണ്ടാം നമ്പർ ഗേറ്റ് ബാരിക്കേഡുകൾ തകർത്ത് അകത്തേക്ക് അതിക്രമിച്ചു കയറി. കഴിഞ്ഞ ബജറ്റ് സമ്മേളനത്തിനിടെ നിയമസഭയ്ക്ക് ബോംബ് ഭീഷണിയുണ്ടായതിന് പിന്നാലെയാണ് ഈ പുതിയ സംഭവം (Delhi Assembly Security Breach).
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഉത്തർപ്രദേശ് രജിസ്ട്രേഷനിലുള്ള കാർ അതിവേഗത്തിൽ ഗേറ്റ് തകർത്ത് ഉള്ളിൽ പ്രവേശിച്ചത്. തുടർന്ന് നിയമസഭാ സ്പീക്കർ വിജേന്ദർ ഗുപ്തയുടെ ഓഫീസിന് മുന്നിലെത്തിയ ഡ്രൈവർ, പോർച്ചിൽ ഒരു പൂച്ചെണ്ട് വെച്ച ശേഷം സ്പീക്കറുടെ ഔദ്യോഗിക വാഹനത്തിന് നേരെ മഷി എറിയുകയും ചെയ്തു. ഇതിനുശേഷം പ്രതി കാറുമായി അവിടെനിന്ന് രക്ഷപ്പെട്ടു. സംഭവത്തെത്തുടർന്ന് ഡൽഹി പോലീസും നിയമസഭാ സെക്യൂരിറ്റിയും അതീവ ജാഗ്രത പ്രഖ്യാപിച്ചു. പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. നിയമസഭാ വളപ്പിൽ ഇത്രയും വലിയ സുരക്ഷാവീഴ്ച ഉണ്ടായതിനെക്കുറിച്ച് സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു.
Summary: A major security breach occurred at the Delhi Assembly on Monday afternoon when a masked man drove a car through a boundary gate. The vehicle, with a UP registration, entered the premises at 2 pm, where the driver placed a bouquet at Speaker Vijender Gupta’s office and threw ink at his car before fleeing. Police have launched an investigation into the incident, which follows recent bomb threats to the Assembly.

