ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ആഗോള എഐ ഉച്ചകോടിക്ക് നേരെ വിദേശത്തുനിന്നും സൈബറാക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന് സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പ്. ഉച്ചകോടി അവസാനിക്കുന്ന ഫെബ്രുവരി 20 വരെ ഡൽഹിയിലും പരിസരത്തും ജി20 മാതൃകയിൽ പഴുതടച്ച സൈബർ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.(Cyber threat to AI summit, India on high alert, security on G20 model)
സർക്കാർ വെബ്സൈറ്റുകളുടെ സുരക്ഷാ പിഴവുകൾ മുതലെടുത്ത് അവയിൽ ‘മാൽവെയറുകൾ’ കടത്തിവിടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ലോകനേതാക്കളുടെ പേരിൽ സോഷ്യൽ മീഡിയ വഴി വ്യാജ പ്രസ്താവനകളും വീഡിയോകളും നിർമ്മിച്ച് പ്രചരിപ്പിക്കാൻ സൈബർ കുറ്റവാളികൾ പദ്ധതിയിടുന്നുണ്ട്.
ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രതിനിധികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, വൈഫൈ ഹോട്ട്‌സ്‌പോട്ടുകൾ എന്നിവ കേന്ദ്രീകരിച്ച് വിവരങ്ങൾ ചോർത്താൻ ശ്രമം നടന്നേക്കാം. പ്രധാന അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് ഒരേസമയം റാംസംവെയർ ആക്രമണങ്ങൾക്കും സാധ്യതയുണ്ടെന്ന് ഏജൻസികൾ വ്യക്തമാക്കുന്നു.
ഉച്ചകോടിയുടെ സുഗമമായ നടത്തിപ്പിനായി സൈബർ സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘം 24 മണിക്കൂറും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ നിരീക്ഷിച്ചു വരികയാണ്. സെഷൻ ഹൈജാക്കിംഗ്, ടോക്കൺ ഹൈജാക്കിംഗ് തുടങ്ങിയ സാങ്കേതിക വെല്ലുവിളികളെ നേരിടാൻ ആധുനിക പ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.



