ബെംഗളൂരു: വടക്കൻ ബെംഗളൂരുവിലെ അവ്വേരഹള്ളിയിൽ അയൽവാസിയുടെ വളർത്തുനായയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ യുവാവിനെതിരെ കേസെടുത്തു. തന്റെ ഭാര്യയെ നോക്കി നായ കുരച്ചതിൽ പ്രകോപിതനായാണ് യുവാവ് മൃഗത്തിന് നേരെ ആക്രമണം നടത്തിയത്.(Case filed against man who barged in and beat up neighbor’s pet dog after it barked at his wife)
ഏപ്രിൽ 11-ന് വൈകുന്നേരമാണ് സംഭവം. അയൽവീട്ടിലെ സ്ത്രീക്ക് നേരെ നായ കുരച്ചതിനെത്തുടർന്ന് പ്രകോപിതനായ ഭർത്താവ്, നായയുടെ ഉടമസ്ഥന്റെ വീട്ടിൽ അതിക്രമിച്ചു കയറി മർദ്ദിക്കുകയായിരുന്നു. വീടിന്റെ ഗേറ്റിന് സമീപം കെട്ടിയിട്ടിരുന്ന നായയെ മരത്തടി ഉപയോഗിച്ചാണ് ഇയാൾ അടിച്ചത്. മർദ്ദനമേറ്റ നായ ബോധം നഷ്ടപ്പെട്ട് വീണു. ഉടൻ തന്നെ ഉടമസ്ഥൻ നായയെ മൃഗാശുപത്രിയിൽ എത്തിച്ചു.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങളുടെയും നായയുടെ ഉടമസ്ഥൻ നൽകിയ പരാതിയുടെയും അടിസ്ഥാനത്തിൽ മാദനനായകനഹള്ളി പോലീസ് പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയുന്നതിനുള്ള നിയമപ്രകാരമാണ് നടപടി.

