ന്യൂഡൽഹി: കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഇന്ത്യാ സന്ദർശനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയുടെ കനേഡിയൻ പൗരത്വം റദ്ദാക്കാനുള്ള നടപടികൾക്ക് തുടക്കമിട്ട് കാനഡ സർക്കാർ. ഫെബ്രുവരി 26-ന് ആരംഭിക്കുന്ന ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി കാനഡ സ്വീകരിച്ച ഈ നീക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ നിർണ്ണായകമാകും.(Canada takes steps to revoke Tahawwur Rana’s citizenship)
ഭീകരവാദ കുറ്റങ്ങളുടെ പേരിലല്ല, മറിച്ച് പൗരത്വം നേടുന്നതിനായി തെറ്റായ വിവരങ്ങൾ നൽകി എന്നതിനാലാണ് കാനഡയുടെ ഇമിഗ്രേഷൻ വിഭാഗം നടപടിയെടുക്കുന്നത്. 2000-ൽ പൗരത്വത്തിനായി അപേക്ഷിച്ചപ്പോൾ, കഴിഞ്ഞ നാല് വർഷത്തിനിടെ ആറ് ദിവസം മാത്രമേ താൻ കാനഡയ്ക്ക് പുറത്തുപോയിട്ടുള്ളൂ എന്നായിരുന്നു റാണ അവകാശപ്പെട്ടത്.
എന്നാൽ കനേഡിയൻ പോലീസിന്റെ അന്വേഷണത്തിൽ, ഈ കാലയളവിൽ ഭൂരിഭാഗം സമയവും റാണ ചിക്കാഗോയിലായിരുന്നുവെന്ന് കണ്ടെത്തി. ചിക്കാഗോയിൽ ഇയാൾക്ക് ബിസിനസ്സും സ്വത്തുക്കളും ഉണ്ടെന്നും താമസരേഖകളിൽ റാണ ബോധപൂർവ്വം കൃത്രിമം കാണിച്ചതായും അന്വേഷണസംഘം ബോധ്യപ്പെട്ടു. പാക് വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയ്ക്ക് ലഷ്‌കറെ തയിബ, പാക് ചാരസംഘടനയായ ഐഎസ്‌ഐ എന്നിവയുമായി അടുത്ത ബന്ധമുണ്ട്.

