ന്യൂഡൽഹി: ചണ്ഡീഗഡ് കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം. പ്രതിപക്ഷ കക്ഷികളായ ആം ആദ്മി പാർട്ടിയും കോൺഗ്രസും തമ്മിൽ സഖ്യമുണ്ടാക്കുന്നതിൽ പരാജയപ്പെട്ടതോടെയാണ് ബിജെപി അധികാരം നിലനിർത്തിയത്. ബിജെപിയുടെ സൗരഭ് ജോഷി പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ടു.(BJP scores huge victory in Chandigarh mayoral election)
മേയർ സ്ഥാനത്തേക്ക് നടന്ന ത്രികോണ മത്സരത്തിൽ സൗരഭ് ജോഷി (ബിജെപി): 18 വോട്ടുകൾ, യോഗേഷ് ധിംഗ്ര (എഎപി): 11 വോട്ടുകൾ, ഗുർപ്രീത് സിംഗ് ഗാബി (കോൺഗ്രസ്): 7 വോട്ടുകൾ എന്നിങ്ങനെയാണ് നേടിയത്. 35 കൗൺസിലർമാരും പ്രാദേശിക എംപിയും ഉൾപ്പെടെ ആകെ 36 വോട്ടർമാരാണ് സഭയിലുണ്ടായിരുന്നത്. കേവല ഭൂരിപക്ഷത്തിന് 19 വോട്ടുകൾ വേണ്ടിയിരുന്നെങ്കിലും, പ്രതിപക്ഷം ഭിന്നിച്ചു നിന്നതോടെ 18 വോട്ടുകൾ നേടിയ ബിജെപി വിജയിക്കുകയായിരുന്നു.
മേയർ സ്ഥാനത്തിന് പുറമെ സീനിയർ ഡെപ്യൂട്ടി മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളും ബിജെപി പിടിച്ചെടുത്തു. സീനിയർ ഡെപ്യൂട്ടി മേയർ ബിജെപിയുടെ ജസ്മൻപ്രീത് സിംഗ് (18 വോട്ട്) ആണ്. എഎപിയുടെ മുനവർ ഖാനെയാണ്(11 വോട്ട്) ആണ് പരാജയപ്പെടുത്തിയത്. ഡെപ്യൂട്ടി മേയർ ബിജെപിയുടെ സുമൻ ശർമ്മ (18 വോട്ട്) ആണ്. എഎപിയുടെ ജസ്വീന്ദർ കൗറിനെയാണ് (11 വോട്ട്) പരാജയപ്പെടുത്തിയത്.
മുൻവർഷങ്ങളിലെ വിവാദങ്ങൾ ഒഴിവാക്കാൻ ഇത്തവണ രഹസ്യ ബാലറ്റ് സമ്പ്രദായം ഒഴിവാക്കിയിരുന്നു. കൈയ്യുയർത്തി വോട്ട് രേഖപ്പെടുത്തുന്ന രീതിയാണ് ഇത്തവണ അവലംബിച്ചത്. വോട്ടെടുപ്പിന് തൊട്ടുമുമ്പ് സ്വതന്ത്ര സ്ഥാനാർത്ഥി രാമചന്ദ്ര യാദവ് മത്സരത്തിൽ നിന്ന് പിന്മാറിയതും ശ്രദ്ധേയമായി.



