ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ വിവേക് വിഹാറിൽ നാലുനില കെട്ടിടത്തിന് തീപിടിച്ച് ഒമ്പത് പേർ മരിച്ചു. ഞായറാഴ്ച പുലർച്ചെയുണ്ടായ ദാരുണമായ സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. എയർ കണ്ടീഷണർ (AC) പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.(At least 9 killed in Delhi building fire, AC blast suspected)
പുലർച്ചെ 3:47-ഓടെയാണ് അപകടത്തെക്കുറിച്ച് അധികൃതർക്ക് വിവരം ലഭിക്കുന്നത്. ഉടൻ തന്നെ 14 അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിൽ നിന്ന് അഞ്ച് മൃതദേഹങ്ങളും പടികളിൽ നിന്ന് മൂന്ന് മൃതദേഹങ്ങളും കണ്ടെടുത്തു. ഒന്നാം നിലയിൽ നിന്നാണ് ഒൻപതാമത്തെയാളുടെ മൃതദേഹം കണ്ടെത്തിയത്. പരിക്കേറ്റ നാല് പേരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേരുടെ പരിക്ക് സാരമുള്ളതല്ല.
പോലീസും അഗ്നിശമന സേനയും നടത്തിയ സംയുക്ത നീക്കത്തിലൂടെ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ പന്ത്രണ്ടിലധികം പേരെ സുരക്ഷിതമായി പുറത്തെത്തിച്ചു. കെട്ടിടത്തിന്റെ രണ്ട്, മൂന്ന്, നാല് നിലകളിൽ നിന്നാണ് തീ പടർന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രക്ഷപ്പെടുത്തിയവരിൽ പലരെയും പുക ശ്വസിച്ചതിനെ തുടർന്ന് പ്രാഥമിക ചികിത്സയ്ക്ക് വിധേയരാക്കി.

