അമരാവതി: ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിൽ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മൂന്ന് കൗമാരക്കാരായ പെൺകുട്ടികൾ മുങ്ങിമരിച്ചു. വ്യാഴാഴ്ച ഹുക്കുംപേട്ട മണ്ഡലത്തിലെ ബുർജ പഞ്ചായത്തിന് സമീപമുള്ള മുളഗമ്മി വെള്ളച്ചാട്ടത്തിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.(Accident while taking selfie at waterfall, Three girls drown)
അവധി ആഘോഷിക്കാനായി ജംബാവലസ ഗ്രാമത്തിൽ നിന്ന് അഞ്ചംഗ പെൺകുട്ടികളുടെ സംഘമാണ് വെള്ളച്ചാട്ടത്തിലെത്തിയത്. വെള്ളച്ചാട്ടത്തിന് നടുവിലുള്ള വലിയ പാറയിൽ കയറി നിന്ന് സെൽഫി വീഡിയോയും ഫോട്ടോയും എടുക്കാൻ ശ്രമിക്കുന്നതിനിടെ മൂന്ന് പേർ വഴുതി വെള്ളത്തിൽ വീഴുകയായിരുന്നു.
പെൺകുട്ടികൾക്ക് നീന്തൽ അറിയാത്തതും നീരൊഴുക്ക് ശക്തമായതും അപകടത്തിന്റെ ആഴം കൂട്ടി. കൂടെയുണ്ടായിരുന്ന രണ്ട് പെൺകുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. തൃഷ (17), രത്നകുമാരി (16), പവിത്ര (16) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ പൊലീസ് കണ്ടെടുത്ത് പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
സംഭവത്തിൽ ഹുക്കുംപേട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അല്ലൂരി ജില്ലയിലെ മനോഹരമായ വെള്ളച്ചാട്ടങ്ങൾ സഞ്ചാരികളെ ആകർഷിക്കാറുണ്ടെങ്കിലും പലയിടത്തും അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

