തിരുവനന്തപുരം: അയൽവാസിയായ വീട്ടമ്മയെ ഉപദ്രവിച്ച കേസിൽ ഒന്നര മാസമായി ഒളിവിൽക്കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളിയെ പോലീസ് സാഹസികമായി അറസ്റ്റ് ചെയ്തു. തമ്പാനൂർ കണ്ണേറ്റുമുക്ക് സ്വദേശി അനന്തുവിനെയാണ് തമ്പാനൂർ പോലീസ് സംഘം അറസ്റ്റ് ചെയ്തത്.(Woman assault Case in Trivandrum, Accused arrested)
ഒക്ടോബറിലാണ് ഇയാൾ അയൽവീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ ഉപദ്രവിച്ചത്. അതിനുശേഷം പല സ്ഥലങ്ങളിലായി ഒളിവിൽക്കഴിഞ്ഞ ഇയാൾക്കായി പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ അനന്തു തൈക്കാടുള്ള പെൺസുഹൃത്തിന്റെ വീട്ടിൽ എത്തിയതായി പോലീസിന് രഹസ്യവിവരം ലഭിച്ചു. ഉടൻ തന്നെ പോലീസ് സംഘം ഇവിടെയെത്തി.
പോലീസിനെ കണ്ടയുടൻ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്നെത്തിയ പോലീസ് സംഘത്തെ ഇയാൾ കത്തിയുപയോഗിച്ച് ആക്രമിക്കാനും ശ്രമിച്ചു. ഒടുവിൽ പോലീസ് ബലം പ്രയോഗിച്ച് ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു.
ഗുരുതരമായ മറ്റ് പല കേസുകളിലും പ്രതിയാണ് അനന്തുവെന്ന് പോലീസ് അറിയിച്ചു. കരമന പോലീസിന് നേരെ ബോംബെറിഞ്ഞ കേസ് അടക്കം പൂജപ്പുര, തമ്പാനൂർ, പേട്ട, ശ്രീകാര്യം, വലിയതുറ എന്നീ സ്റ്റേഷനുകളിലായി മറ്റ് ക്രിമിനൽ കേസുകൾ ഇയാൾക്കെതിരെയുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.