തിരുവനന്തപുരം: നവകേരള സർവേ റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ രൂക്ഷവിമർശനവുമായി പി രാജീവ് രംഗത്ത്. ദൈനംദിന ഭരണനിർവ്വഹണത്തെപ്പോലും പ്രതിസന്ധിയിലാക്കുന്ന നിഗമനങ്ങളാണ് കോടതിയിൽ നിന്നുണ്ടായതെന്ന് മന്ത്രി ആരോപിച്ചു. ഭരണപരമായ കാര്യങ്ങളിൽ കോടതികൾ ഇടപെടരുതെന്ന സുപ്രീം കോടതി നിർദ്ദേശങ്ങൾ പോലും ഇവിടെ ലംഘിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Will have far-reaching consequences, Minister P Rajeev on High Court verdict quashing Nava Kerala survey)
കേന്ദ്രത്തിലോ മറ്റ് സംസ്ഥാനങ്ങളിലോ നടപ്പാക്കാൻ കഴിയാത്ത തരത്തിലുള്ള നിഗമനങ്ങളാണ് വിധിയിലുള്ളത്. ഇത് ഭാവിയിൽ സർക്കാരുകളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തും. ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
ഹൈക്കോടതി വിധിക്കെതിരെ നിയമോപദേശം തേടിയ ശേഷം അപ്പീൽ പോകാനാണ് സർക്കാർ ആലോചിക്കുന്നത്. അതേസമയം, നവകേരള സർവേയുടെ ലക്ഷ്യം ‘തുടർഭരണം’ ഉറപ്പിക്കലാണെന്ന് വ്യക്തമാക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ശബ്ദരേഖ പുറത്തുവന്നു. 2025 ഒക്ടോബർ 22-ന് തിരുവനന്തപുരത്ത് നടന്ന ശില്പശാലയിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗമാണ് വിവാദത്തിലായത്.



