തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതികളുമായുള്ള ഫോട്ടോയുടെ പേരിലാണ് ചോദ്യം ചെയ്യലെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനെയും ചോദ്യം ചെയ്യേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.(Will accept If Jamaat-e-Islami supports, says VD Satheesan)
കേസ് തെളിവുകളില്ലാതെ അവസാനിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. നാല് മാസം കഴിഞ്ഞിട്ടും ഒരു പ്രാഥമിക കുറ്റപത്രം പോലും സമർപ്പിക്കാത്തത് സിപിഎം നേതാക്കളെ രക്ഷിക്കാനാണെന്ന് സതീശൻ ആരോപിച്ചു. കേരളം സാമ്പത്തികമായി തകർന്നിരിക്കുകയാണ്. ഈ രീതിയിൽ തുടർന്നാൽ അഞ്ച് വർഷത്തിനുള്ളിൽ കേരളം ഒരു ‘വൃദ്ധസദനമായി’ മാറുമെന്നും അദ്ദേഹം പറഞ്ഞു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യുഡിഎഫ് യാത്രയിൽ ഭാവി കേരളത്തിനായുള്ള ബദൽ പദ്ധതികളും സ്വപ്ന പദ്ധതികളും പ്രഖ്യാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സമുദായ സംഘടനകളുടെ വിമർശനം തന്നോട് വ്യക്തിപരമായുള്ള ഇഷ്ടക്കേട് കൊണ്ടാണ്. അത് യുഡിഎഫിന് നേരെയുള്ള വിമർശനമല്ല. പല കാര്യങ്ങളിലും അവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭാ തിരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമി പിന്തുണച്ചാൽ സ്വീകരിക്കും. അവർക്ക് മതരാഷ്ട്ര വാദമില്ലെന്ന് അവർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പണ്ട് മതരാഷ്ട്ര വാദ നിലപാടുള്ള സമയത്ത് അവർ ഇടതുപക്ഷത്തിനൊപ്പമായിരുന്നുവെന്നും സതീശൻ ഓർമ്മിപ്പിച്ചു.

