കൊച്ചി: കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നത് വൈകുന്നതിൽ കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. ജനസാന്ദ്രതയേറിയ കേരളത്തിന് എയിംസിന്റെ ആവശ്യകതയുണ്ടെന്ന് നിരീക്ഷിച്ച കോടതി, പുതിയതായി അനുവദിച്ച 22 എയിംസുകൾക്കായി സ്വീകരിച്ച മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് അറിയിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.(Why is there a delay in granting AIIMS in Kerala? High Court directs the Centre to inform the criteria)
കേരളം പോലെ ജനസാന്ദ്രതയുള്ള ഒരു സംസ്ഥാനത്തിന് എയിംസ് അത്യന്താപേക്ഷിതമാണ്. രാജ്യത്ത് പുതുതായി അനുവദിച്ച 22 എയിംസുകളിൽ 18 എണ്ണം പ്രവർത്തനക്ഷമമായതായും നാലെണ്ണം നിർമ്മാണ ഘട്ടത്തിലാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
നിലവിൽ അനുവദിച്ച പദ്ധതികളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും നയപരമായ തീരുമാനമുണ്ടായാൽ മാത്രമേ ഇനി പുതിയ സാധ്യതാ പഠനം നടത്താനാകൂ എന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. എയിംസിനായി കേരളം കഴിഞ്ഞ പത്ത് വർഷമായി കാര്യമായ നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് കേന്ദ്ര സർക്കാർ വാദിച്ചു. 2016-ൽ പദ്ധതി മുന്നോട്ട് വെച്ചെങ്കിലും പിന്നീട് തുടർനടപടികൾ ഉണ്ടായില്ലെന്നാണ് കേന്ദ്രത്തിന്റെ ആരോപണം.
കേന്ദ്രത്തിന്റെ വാദങ്ങൾ സംസ്ഥാന സർക്കാർ തള്ളി. എയിംസിനായി സ്ഥലം കണ്ടെത്തി നൽകിയതാണെന്നും ഇക്കാര്യം കേന്ദ്രത്തെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും സംസ്ഥാനം കോടതിയിൽ വ്യക്തമാക്കി. പദ്ധതിക്കായി നിരന്തരം കേന്ദ്രത്തിന് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഇരുവിഭാഗത്തിന്റെയും വാദങ്ങൾ കേട്ട കോടതി, എയിംസ് അനുവദിക്കുന്നതിൽ കേന്ദ്രം പിന്തുടരുന്ന കൃത്യമായ മാനദണ്ഡം വ്യക്തമാക്കാൻ ഉത്തരവിട്ടു. ഹർജി അടുത്ത ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കും.

