കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ വീട്ടിൽ സന്ദർശനം നടത്തി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിതിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരളം പോലൊരു സംസ്ഥാനത്ത് ജാതി അധിക്ഷേപങ്ങൾ നടക്കുന്നത് അങ്ങേയറ്റം അപമാനകരമാണെന്നും ഇത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.(What cruelty has happened, Ramesh Chennithala visits Nitin Raj’s family and assures all legal assistance)
മരണത്തിൽ കുടുംബത്തിന് സംശയങ്ങളുണ്ടെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. എന്ത് ക്രൂരതയാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ഇത് ആത്മഹത്യ തന്നെയാണോ എന്ന് കുടുംബത്തിന് സംശയമുണ്ട്. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ ഇതിൽ വ്യക്തത വരികയുള്ളൂ. യഥാർത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
മരണശേഷം നിതിന്റെ വീട്ടിലേക്ക് കോളേജ് അധികൃതർ ആരും വരാതിരുന്നത് ക്രൂരതയാണെന്നും അദ്ദേഹം വിമർശിച്ചു. പിന്നിൽ ലോൺ ആപ്പ് മാഫിയ ആണെന്ന പ്രചാരണം അസംബന്ധമാണെന്ന് ചെന്നിത്തല പറഞ്ഞു. സിദ്ധാർത്ഥിന് നീതി ലഭിച്ചില്ലെന്നും അവിടെ ആരോപണവിധേയരെ തിരിച്ചെടുത്ത സാഹചര്യം ഇവിടെയും ആവർത്തിക്കാൻ ഇടയുണ്ടെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. നിതിൻ രാജിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നിയമസഹായങ്ങളും കോൺഗ്രസ് നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി.

