സുൽത്താൻ ബത്തേരി: വയനാട് മാവേലി കൂടല്ലൂരിൽ വീട്ടുമുറ്റത്തിറങ്ങിയ വയോധികയെ കാട്ടാന ആക്രമിച്ചു (Wild Elephant Attack). കൈതവേലിയിൽ തങ്കമ്മയ്ക്കാണ് (85) പരിക്കേറ്റത്. ഞായറാഴ്ച രാവിലെ 6:10-ഓടെയാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ തങ്കമ്മയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ ശുചിമുറിയിൽ പോകുന്നതിനായി വീട്ടുമുറ്റത്തിറങ്ങിയ തങ്കമ്മയെ സമീപത്ത് നിലയുറപ്പിച്ചിരുന്ന കാട്ടാന പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു. ആനയുടെ തട്ടേറ്റ് തങ്കമ്മ സമീപത്തെ കുഴിയിലേക്ക് തെറിച്ചുവീണു.ആക്രമണത്തിൽ തങ്കമ്മയുടെ രണ്ട് കാലുകളുടെയും എല്ലുകൾ ഒടിഞ്ഞു. വാരിയെല്ലിനും പരിക്കുണ്ട്. കുഴിയിൽ വീണ തങ്കമ്മയെ കുത്താൻ ആന ശ്രമിച്ചതായും ശരീരത്തിന്റെ പുറകിൽ കൊമ്പിന്റെ പാടുകളുണ്ടെന്നും വീട്ടുകാർ പറഞ്ഞു.
വീട്ടുകാർ ബഹളം വെച്ച് ഓടിയെത്തിയതോടെയാണ് ആന പിന്തിരിഞ്ഞ് കാട്ടിലേക്ക് കയറിയത്. ഉടൻ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചു.
ജനവാസമേഖലയിൽ കാട്ടാനകൾ സ്ഥിരമായി ഇറങ്ങുന്നത് തടയാൻ വനംവകുപ്പ് ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. വീട്ടുമുറ്റത്ത് പോലും സുരക്ഷയില്ലാത്ത സാഹചര്യം വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
Short Story Summary:
In a terrifying incident in Wayanad, an 85-year-old woman named Thankamma was severely injured in a wild elephant attack at her doorstep in Maveli Kudallur. The incident occurred around 6:10 AM on Sunday when she stepped out of her house. Thankamma suffered fractures in both legs and injuries to her ribs. She was saved after her family members raised an alarm, forcing the elephant to retreat. She is currently undergoing treatment at a private hospital in Sultan Bathery.

