
വയനാട് : വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ പാർട്ടി നേതാവ് പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന് കോൺഗ്രസ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു (Wayanad Lok Sabha by-election 2024 ). ഈ വർഷം ആദ്യം നടന്ന പൊതു തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞിരുന്നു. ഇതോടെയാണ് വയനാട്ടിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത് .
വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അംഗീകരിച്ചതായി പാർട്ടി പത്രക്കുറിപ്പിൽ അറിയിച്ചു. കേരളത്തിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിനുള്ള രണ്ട് സ്ഥാനാർത്ഥികളെയും പാർട്ടി പ്രഖ്യാപിച്ചു. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്ന് രാഹുൽ ഗാന്ധി വിജയിച്ചിരുന്നു. ഈ വർഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിലും റായ്ബറേലിയിലും അദ്ദേഹം വിജയിച്ചു. ലോക്‌സഭയിലെ ഇപ്പോൾ പ്രതിപക്ഷ നേതാവാണ് രാഹുൽ ഗാന്ധി.
15 സംസ്ഥാനങ്ങളിലായി 47 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനൊപ്പം നവംബർ 13 നാണ് വയനാട് വോട്ടെടുപ്പ്. ജാർഖണ്ഡിൽ ആദ്യഘട്ട നിയമസഭാ തെരഞ്ഞെടുപ്പും നവംബർ 13ന് നടക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ നിലവിലെ പാർലമെൻ്റിൽ ഗാന്ധി കുടുംബത്തിൽ നിന്നുള്ള മൂന്നാമത്തെ എംപിയാകും പ്രിയങ്ക. മാതാവ് സോണിയ ഗാന്ധി രാജ്യസഭാംഗമാണ്.
അതേസമയം, ഉപതിരഞ്ഞെടുപ്പിൽ അഞ്ചു ലക്ഷത്തിൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ പ്രിയങ്ക ഗാന്ധി വിജയിക്കുമെന്നാണ് കോൺഗ്രസ്സ് അവകാശപ്പെടുന്നത് .