തിരുവനന്തപുരം: മഹിളാ മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വട്ടിയൂർക്കാവിൽ എം.എൽ.എയും ബിജെപിയും നേർക്കുനേർ. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായ മഹിളാ മന്ദിരം പുതിയ താഴിട്ട് പൂട്ടിയ ബിജെപി കൗൺസിലർ ആർ. സുഗതൻ, മറ്റ് കൗൺസിലർമാരായ വിഷ്ണു മോഹൻ, നന്ദഭാർഗവൻ എന്നിവർക്കെതിരെ വി.കെ. പ്രശാന്ത് എം.എൽ.എ പോലീസിൽ പരാതി നൽകി. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് എം.എൽ.എ കുറ്റപ്പെടുത്തി.(VK Prashanth MLA files police complaint against BJP councilors)
സാമൂഹ്യനീതി വകുപ്പിന് കീഴിൽ ദശകങ്ങളായി പ്രവർത്തിച്ചിരുന്ന പാപ്പാട് മഹിളാ മന്ദിരം 1990-95 കാലഘട്ടത്തിൽ പ്രവർത്തനം നിലച്ച് ഉപയോഗശൂന്യമായിരുന്നു. വി.കെ. പ്രശാന്ത് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് രണ്ടു ഘട്ടങ്ങളിലായി 66.40 ലക്ഷം രൂപ അനുവദിച്ചാണ് കെട്ടിടം നവീകരിച്ചത്.
മിനി കമ്മ്യൂണിറ്റി ഹാൾ, ഗ്രീൻ റൂം, ഓഫീസ്, കടമുറികൾ എന്നിവയോടെയാണ് മഹിളാ മന്ദിരം പുനർനിർമ്മിച്ചത്. മന്ത്രി വീണാ ജോർജ്ജ് കെട്ടിടം ഉദ്ഘാടനം ചെയ്യാനിരിക്കെ, മുന്നൊരുക്കങ്ങൾ നടക്കുന്നതിനിടെ വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതൻ സ്ഥലത്തെത്തി തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയും കെട്ടിടം താഴിട്ട് പൂട്ടുകയുമായിരുന്നു എന്ന് പരാതിയിൽ പറയുന്നു.
കഴിഞ്ഞ 6 വർഷത്തിനിടെ വട്ടിയൂർക്കാവിൽ 1585.93 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടന്നത്. ഇത്തരം വികസനങ്ങൾ കാണുമ്പോഴുണ്ടാകുന്ന അസ്വസ്ഥതയാണ് ബിജെപിയുടെ ഈ നടപടിക്ക് പിന്നിൽ. സർക്കാർ സ്ഥാപനത്തിൽ അതിക്രമിച്ചു കയറി ഓഫീസ് പൂട്ടുന്നത് അംഗീകരിക്കാനാവില്ല. കെട്ടിടം ഏറ്റെടുത്ത് ആവശ്യമായ പദ്ധതികൾ നടപ്പാക്കാൻ സാമൂഹ്യനീതി വകുപ്പ് ഡയറക്ടർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും എം.എൽ.എ വ്യക്തമാക്കി.

