

പത്തനംതിട്ട: മല്ലപ്പള്ളിയിൽ വെർച്വൽ തട്ടിപ്പിലൂടെ വൃദ്ധ ദമ്പതികൾക്ക് നഷ്ടപ്പെട്ടത് 1.40 കോടി രൂപ. മല്ലപ്പള്ളി സ്വദേശികളായ കിഴക്കേൽ വീട്ടിൽ ഷേർലി ഡേവിഡ് (63), ഭർത്താവ് ഡേവിഡ് പി. മാത്യു എന്നിവരാണ് ഹൈടെക് തട്ടിപ്പിന് ഇരയായത്. മുംബൈ ക്രൈംബ്രാഞ്ചിൽ നിന്നാണെന്ന് വിശ്വസിപ്പിച്ച് 'വെർച്വൽ അറസ്റ്റ്' ഭീഷണി മുഴക്കിയാണ് തട്ടിപ്പുകാർ പണം കൈക്കലാക്കിയത്.(Virtual arrest fraud, Elderly couple in Pathanamthitta lost Rs 1.40 crore)
അബുദാബിയിൽ താമസിക്കുന്ന ദമ്പതികൾ ഈ മാസം എട്ടാം തീയതിയാണ് നാട്ടിലെത്തിയത്. ഈ മാസം 18-നാണ് അജ്ഞാത നമ്പറിൽ നിന്ന് ഷേർലി ഡേവിഡിന് ഫോൺ കോൾ വന്നത്. മുംബൈ ക്രൈംബ്രാഞ്ചിൽ നിന്നാണെന്ന് പരിചയപ്പെടുത്തിയ തട്ടിപ്പുകാരൻ, ഒരു ഫോൺ നമ്പർ പറഞ്ഞ് ഇത് ഷേർലിയുടെ പേരിലുള്ളതാണെന്നും അതിനെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും അറിയിച്ചു.
ചെമ്പൂർ പോലീസ് സ്റ്റേഷനിൽ നിന്ന് ജാമ്യം എടുക്കണമെന്നും അല്ലെങ്കിൽ ലോക്കൽ പോലീസ് സ്റ്റേഷനിലേക്ക് വാറണ്ട് അയച്ച് അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും 'വെർച്വൽ അറസ്റ്റിലാണെ'ന്നും തെറ്റിദ്ധരിപ്പിച്ചു. ഒരു മിനിറ്റിനുള്ളിൽ മറ്റൊരു ഫോൺ നമ്പറിൽ നിന്ന് വിളിച്ച്, നരേഷ് ഗോയലിന്റെ അക്കൗണ്ടിൽ നിന്ന് 20 ലക്ഷം രൂപ ഇവരുടെ പേരിലേക്ക് വന്നിട്ടുണ്ടെന്നും അതിനാൽ ആ കേസിലും പ്രതിയാണെന്നും പറഞ്ഞു.
ഈ കേസുകളിൽ നിന്ന് രക്ഷപ്പെടാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പുകാർ പല തവണകളായി 1.40 കോടി രൂപ തട്ടിയെടുത്തത്. പണം നഷ്ടപ്പെട്ടതിനെ തുടർന്ന് ദമ്പതികൾ കീഴ്വായ്പൂർ പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.