കൊച്ചി: ‘പുതുയുഗ യാത്ര’യുടെ ഭാഗമായി വടക്കൻ പറവൂരിൽ നൽകിയ സ്വീകരണത്തിനിടെ വൈകാരികമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തന്റെ രാഷ്ട്രീയ ജീവിതത്തിന് കരുത്തുനൽകുന്നത് പറവൂരിലെ ജനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. വേദിയിൽ സംസാരിക്കവേ പലപ്പോഴും വികാരാധീനനായ അദ്ദേഹം, താൻ വളർന്നത് ഇവിടുത്തെ ജനങ്ങളുടെ സ്നേഹത്തണലിലാണെന്ന് ഓർമ്മിപ്പിച്ചു.(VD Satheesan gets emotional in North Paravur during Puthuyuga Yatra)
ഈ വേദിയിലേക്ക് വരുമ്പോൾ കരയാതിരിക്കാൻ താൻ ഏറെ പാടുപെട്ടു. ഒന്നുമല്ലാതിരുന്ന കാലത്തും തന്നെ ചേർത്തുപിടിച്ചവരാണ് നിങ്ങൾ. എവിടെ പോയാലും കരയ്ക്കിട്ട മീനിനെപ്പോലെയാണ് താൻ, തനിക്ക് ഇവിടെയെത്തണമെന്നും സതീശൻ പറഞ്ഞു.
കഴിഞ്ഞ പത്തു വർഷത്തെ ദുർഭരണത്തിന് അന്ത്യം കുറിച്ച് കേരളത്തിൽ പുതിയൊരു യുഗം പിറക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ആ ആഗ്രഹം യാഥാർത്ഥ്യമാക്കാനുള്ള ചുമതല തനിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ ബാർ സമയമാറ്റം സംബന്ധിച്ച് എക്സൈസ് മന്ത്രി എം.ബി. രാജേഷ് ഉന്നയിച്ച ആരോപണങ്ങൾ വി.ഡി. സതീശൻ പൂർണ്ണമായും തള്ളി. ബാർ സമയമാറ്റത്തിൽ പ്രതിപക്ഷവുമായി യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
എൽഡിഎഫ് കൺവീനർക്ക് പോലും അറിയാത്ത കാര്യം പ്രതിപക്ഷം എങ്ങനെ അറിയും? ബാർ ഉടമകൾ ഇത്തരം ആവശ്യം ഉന്നയിച്ചതായി അറിയാമായിരുന്നു, എന്നാൽ സർക്കാർ ഇത്ര പെട്ടെന്ന് പ്രഖ്യാപനം നടത്തിയതെങ്ങനെയെന്ന് അറിയില്ല, സതീശൻ പറഞ്ഞു. Puthuyuga Yatraസമീപകാലത്തൊന്നും എക്സൈസ് മന്ത്രിയുമായി ഫോണിൽ പോലും സംസാരിച്ചിട്ടില്ല. പ്രതിക്കൂട്ടിലായപ്പോൾ രക്ഷപ്പെടാൻ പിടിവള്ളി തേടുകയാണ് മന്ത്രിയെന്നും, പ്രതിപക്ഷത്തിന്റെ അഭിപ്രായം അറിയേണ്ടത് ബാർ ഉടമകളോടല്ല, നേരിട്ടാണെന്നും അദ്ദേഹം പരിഹസിച്ചു.

