കോട്ടയം: വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ലിലൂടെ രാജ്യത്തെ ന്യൂനപക്ഷങ്ങളെയും സന്നദ്ധ സംഘടനകളെയും ഭയപ്പെടുത്തി വരുതിയിലാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് കെ.സി. വേണുഗോപാൽ എംപി. ക്രിസ്ത്യൻ സഭകളെയും മിഷനറി പ്രവർത്തനങ്ങളെയും ലക്ഷ്യം വെച്ചുള്ള ‘ഡെമോക്ലീസിന്റെ വാളാ’ണ് ഈ ബില്ലെന്നും അദ്ദേഹം ആരോപിച്ചു.(Ultimate objective, KC Venugopal against FCRA amendment bill)
ഭേദഗതി ബില്ലിലെ വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമാണെന്നും സന്നദ്ധ സേവനം നടത്തുന്ന സ്ഥാപനങ്ങളെ വരിഞ്ഞുമുറുക്കുന്നതാണെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി. നിർബന്ധിത മതപരിവർത്തനം തടയാനെന്ന വ്യാജേന ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ സേവനം ചെയ്യുന്നവരെ വേട്ടയാടാനാണ് നീക്കം. വിദേശ സംഭാവന വാങ്ങുന്ന ഏത് സ്ഥാപനവും ഏതു സമയത്തും കേന്ദ്രത്തിന് ഏറ്റെടുക്കാമെന്ന വ്യവസ്ഥ അപകടകരമാണ്.
ഉത്തരേന്ത്യയിൽ വൈദികർക്കും കന്യാസ്ത്രീകൾക്കും നേരെ നടക്കുന്ന ആക്രമണങ്ങളുടെ തുടർച്ചയാണിത്. ക്രിസ്മസിന് കേക്കുമായി വരുന്ന ബിജെപി നേതാക്കൾ പിന്നീട് വൈദികരെ വേട്ടയാടുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.മുഖ്യമന്ത്രി പിണറായി വിജയനെ വേണുഗോപാൽ രൂക്ഷമായി വിമർശിച്ചു. സംഘപരിവാർ ഫാസിസത്തിനെതിരായ പോരാട്ടങ്ങളെ ലഘൂകരിക്കുന്ന രാഷ്ട്രീയ മാരീചന്റെ റോളാണ് പിണറായി വിജയൻ സ്വീകരിച്ചിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

