പാലക്കാട്: കേരളത്തിന് അനുയോജ്യമായ രീതിയിൽ നിർമ്മാണ ചെലവ് ഗണ്യമായി കുറച്ചുകൊണ്ടുള്ള പുതിയ അതിവേഗ റെയിൽവേ ഡിസൈൻ മെട്രോ മാൻ ഇ. ശ്രീധരൻ വാർത്താസമ്മേളനത്തിൽ അവതരിപ്പിച്ചു. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ നീളുന്ന ഈ പാതയിൽ പുതുതായി പത്തനംതിട്ടയെയും ഉൾപ്പെടുത്തിയിട്ടുണ്ട്.(Total cost Rs 56,500 crore, E Sreedharan explains the new design of the High speed rail)
മണിക്കൂറിൽ 200 കിലോമീറ്റർ വേഗത. തിരുവനന്തപുരത്ത് നിന്ന് 3 മണിക്കൂർ 20 മിനിറ്റ് കൊണ്ട് കണ്ണൂരിലെത്താം. മുൻപ് 80,000 കോടി രൂപ കണക്കാക്കിയിരുന്ന പദ്ധതി ഇപ്പോൾ 56,500 കോടി രൂപയിലേക്ക് കുറച്ചു. തൂണുകളും തുരങ്കങ്ങളും കൂടുതൽ ഉപയോഗിക്കുന്നതാണ് ചെലവ് കുറയാൻ കാരണം. വൈദ്യുതിക്കായി കെഎസ്ഇബിയെ ആശ്രയിക്കില്ല. സ്വന്തമായി സോളാർ ഫാമുകൾ സ്ഥാപിച്ച് വൈദ്യുതി കണ്ടെത്തും.
തിരുവനന്തപുരം – എറണാകുളം: ₹440, തിരുവനന്തപുരം – കോഴിക്കോട്: ₹640, തിരുവനന്തപുരം – കണ്ണൂർ: ₹780 എന്നിങ്ങനെയാണ് ഏകദേശ ടിക്കറ്റ് നിരക്ക്. ആകെ 20 സ്റ്റേഷനുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. സ്റ്റാൻഡേർഡ് ഗേജിലുള്ള ഇരട്ടപ്പാതയായിരിക്കും ഇത്. തിരുവനന്തപുരം (അണ്ടർഗ്രൗണ്ട് സ്റ്റേഷൻ), തിരുവനന്തപുരം എയർപോർട്ട്, വർക്കല, കൊല്ലം, കൊട്ടാരക്കര, പത്തനംതിട്ട, തിരുവല്ല, കോട്ടയം, വൈക്കം, എറണാകുളം, നെടുമ്പാശേരി എയർപോർട്ട്, തൃശ്ശൂർ, പട്ടാമ്പി, മലപ്പുറം, കരിപ്പൂർ എയർപോർട്ട്, കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണൂർ എന്നിങ്ങനെയാണ് സ്റ്റോപ്പ്.
ഓരോ അരമണിക്കൂറിലും ട്രെയിനുകൾ ലഭ്യമാകും. രാത്രി 8 മണിക്ക് അവസാന വണ്ടി പുറപ്പെടും.ഓരോ സ്റ്റേഷനിലും 1 മിനിറ്റ് വീതം സ്റ്റോപ്പ്. എയർപോർട്ട് സ്റ്റേഷനുകളിൽ 2 മിനിറ്റ്.സ്റ്റേഷനുകളെല്ലാം ഇടത് വശത്തായിരിക്കും. പദ്ധതിക്ക് കേന്ദ്ര റെയിൽവേ മന്ത്രിയുടെ വാക്കാൽ അനുമതി ലഭിച്ചിട്ടുണ്ടെന്നും മൂന്ന് മാസത്തിനകം ഫീൽഡ് സർവേ പൂർത്തിയാക്കുമെന്നും ഇ. ശ്രീധരൻ വ്യക്തമാക്കി.

