പത്തനംതിട്ട: ചിറ്റാർ വില്ലൂന്നിപാറയിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ കടുവയെ വനംവകുപ്പ് വിജയകരമായി പുറത്തെത്തിച്ചു. ഏകദേശം 12 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് കടുവയെ കരയ്ക്കടുപ്പിച്ചത്. മയക്കുവെടി വെച്ച ശേഷം വല ഉപയോഗിച്ച് കുരുക്കിയാണ് കടുവയെ പുറത്തെടുത്തത്.(Tiger rescued from well in Pathanamthitta)
പുറത്തെടുത്ത കടുവയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. ഏകദേശം രണ്ട് മുതൽ മൂന്ന് വയസ്സ് വരെ പ്രായമുള്ള കടുവയാണിത്. ഇര തേടി നാട്ടിലിറങ്ങിയതല്ലെന്നാണ് പ്രാഥമിക നിഗമനം. കടുവയെ എവിടേക്ക് മാറ്റണം എന്ന കാര്യത്തിൽ ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച് ഉടൻ തീരുമാനമെടുക്കും.
ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് കിണറ്റിൽ നിന്ന് വലിയ ശബ്ദം കേട്ടത്. വീട്ടുകാർ നടത്തിയ പരിശോധനയിലാണ് 15 അടിയോളം താഴ്ചയുള്ള കിണറ്റിൽ കടുവയെ കണ്ടത്. റാന്നി വനം ഡിവിഷനിലെ വടശ്ശേരിക്കര റേഞ്ച് പരിധിയിലാണ് ഈ പ്രദേശം. ഇതിന് സമീപം ഒരു പന്നി ഫാം പ്രവർത്തിക്കുന്നുണ്ട്. നേരത്തെയും ഈ പ്രദേശത്ത് കടുവയുടെ സാന്നിധ്യം നാട്ടുകാർ ശ്രദ്ധിച്ചിരുന്നു.