തിരുവനന്തപുരം: ഏറെ വിവാദമായ തൃശൂർ പൂരം അലങ്കോലപ്പെടുത്തൽ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു. ക്രൈംബ്രാഞ്ച് എഡിജിപിക്കാണ് റിപ്പോർട്ട് കൈമാറിയത്. പൂരത്തിന്റെ താളം തെറ്റിച്ചതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് മനഃപൂർവമായ ഗൂഢാലോചന ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.(Thrissur Pooram issue, Special Investigation Team Dismisses Official Conspiracy)
മഠത്തിൽവരവ് സമയത്ത് പോലീസ് ലാത്തിചാർജ് നടത്തിയിട്ടില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. പൂരം തടസ്സപ്പെട്ടതിന് പിന്നിൽ തിരുവമ്പാടി ദേവസ്വത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഏകപക്ഷീയമായ തീരുമാനങ്ങളാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പോലീസുമായി വാക്കുതർക്കങ്ങൾ ഉണ്ടായതായും കണ്ടെത്തലുണ്ട് .
പൂരം അലങ്കോലപ്പെട്ട ദിവസത്തിന് മുൻപുള്ള ദിവസങ്ങളിൽ നടന്ന ചടങ്ങുകൾക്കിടയിലും പോലീസും ദേവസ്വവും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. പൂരം കലക്കിയതിന് പിന്നിൽ ആസൂത്രിത നീക്കമുണ്ടായോ എന്ന കാര്യത്തിൽ എഡിജിപി തലത്തിലുള്ള യോഗത്തിന് ശേഷമേ വ്യക്തത വരികയുള്ളൂ. 2024 ഒക്ടോബറിലാണ് ഈ കേസിൽ അന്വേഷണം പ്രഖ്യാപിച്ചത്.



