തൊടുപുഴ: കുടുംബവഴക്കിനിടെ മകന്റെ ആക്രമണത്തിനിരയായ വയോധികൻ ആശുപത്രി മുറ്റത്ത് ചികിത്സ വൈകി മരിച്ചു (Thodupuzha Murder). ഉടുമ്പന്നൂർ അമയപ്രയിൽ താമസിക്കുന്ന വേലപ്പനാണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വേലപ്പനെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ 108 ആംബുലൻസ് അധികൃതർ തയ്യാറാകാതിരുന്നതാണ് മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിച്ചു.
തിങ്കളാഴ്ച ഉച്ചയോടെയാണ് വേലപ്പനും മകൻ രാജേഷും തമ്മിൽ തർക്കമുണ്ടായത്. സംഘർഷത്തിനിടെ കല്ലുകൊണ്ട് തലയ്ക്കടിയേറ്റ വേലപ്പൻ മുറ്റത്ത് രക്തം വാർന്ന് കിടക്കുകയായിരുന്നു. നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പ്രതി വാക്കത്തിയുമായി അവരെ ഭീഷണിപ്പെടുത്തി. ഒടുവിൽ കരിമണ്ണൂർ പോലീസെത്തിയാണ് വേലപ്പനെ ആശുപത്രിയിലെത്തിച്ചത്.
തൊടുപുഴ ജില്ലാ ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് വേലപ്പനെ റഫർ ചെയ്തു. എന്നാൽ, വിളിച്ചുവരുത്തിയ 108 ആംബുലൻസ് ജീവനക്കാർ രോഗിയെ കൊണ്ടുപോകാൻ വിസമ്മതിച്ചു. രോഗിയുടെ നില അതീവ ഗുരുതരമായതിനാൽ ഐസിയു ആംബുലൻസ് വേണമെന്ന നിലപാടിലായിരുന്നു ഡ്രൈവർ.
ആംബുലൻസ് പുറപ്പെടുന്നത് സംബന്ധിച്ച് ഒരു മണിക്കൂറോളം നീണ്ട തർക്കത്തിനിടയിൽ വേലപ്പൻ രക്തം വാർന്ന് മരിക്കുകയായിരുന്നു. മരണം സ്ഥിരീകരിച്ചതോടെ ആംബുലൻസ് ഡ്രൈവറും നഴ്സും വാഹനം ആശുപത്രിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞതായി ബന്ധുക്കൾ പരാതിപ്പെട്ടു.
ആശുപത്രിയുടെ ഭാഗത്ത് വീഴ്ചയില്ലെന്നും പ്രാഥമിക ചികിത്സ നൽകി ആംബുലൻസ് സൗകര്യം ഏർപ്പെടുത്തി നൽകിയെന്നും സൂപ്രണ്ട് ഡോ. പി.എൻ അജി അറിയിച്ചു. ആംബുലൻസ് സർവീസ് നടത്താത്തതിൽ ആശുപത്രിക്ക് ഉത്തരവാദിത്തമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



