പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് പത്തനംതിട്ട സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ഡിജിറ്റൽ തെളിവുകളുടെ ആധികാരികത സംബന്ധിച്ച തർക്കത്തെത്തുടർന്ന് മാറ്റിവെച്ച വിധിപ്രസ്താവമാണ് ഇന്ന് നടന്നത്.(Third rape case, Court grants bail to Rahul Mamkootathil)
പരാതിക്കാരിയുമായി മുൻപരിചയമുണ്ടായിരുന്നുവെന്നും ബന്ധം ഉഭയസമ്മതപ്രകാരമായിരുന്നുവെന്നും സ്ഥാപിക്കാൻ പ്രതിഭാഗം വാദങ്ങൾ നിരത്തി. പ്രതിഭാഗം ഹാജരാക്കിയ ഡിജിറ്റൽ തെളിവുകളിൽ പ്രോസിക്യൂഷൻ സംശയം പ്രകടിപ്പിച്ചിരുന്നു. കൂടാതെ, രാഹുൽ സ്ഥിരം കുറ്റവാളിയാണെന്നും ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
പത്തനംതിട്ടയിൽ നിന്ന് ജാമ്യം ലഭിച്ചെങ്കിലും ആദ്യ ബലാത്സംഗക്കേസിൽ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. രാഹുൽ മാങ്കൂട്ടത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം പത്തോളം പേരെ പീഡിപ്പിച്ചിട്ടുണ്ടെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കുമെന്നുമാണ് അതിജീവിതയുടെ സത്യവാങ്മൂലത്തിലെ ആരോപണം. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് ഇന്ന് ഉച്ചയ്ക്ക് ശേഷം ഈ ഹർജിയിൽ വിശദമായ വാദം കേൾക്കും.