തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് മൊഴി നൽകിയതിന് പിന്നാലെ, തന്നെ വേട്ടയാടാനുള്ള നീക്കങ്ങൾക്കെതിരെ ആഞ്ഞടിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ആരോ ഏൽപ്പിച്ച ദൗത്യം നടപ്പിലാക്കാനാണ് ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്നും എന്നാൽ താൻ എന്തിനെയും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(There was a lot of poaching after becoming UDF convener, says Adoor Prakash)
ചിത്രമുണ്ടായതിന്റെ പേരിൽ മാത്രമാണോ എസ്.ഐ.ടി അന്വേഷണം നടത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പമുള്ള ഫോട്ടോ വന്ന പശ്ചാത്തലത്തിൽ തന്റെ മൊഴി രേഖപ്പെടുത്തുകയാണ് ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് കൺവീനറായ ശേഷം ഒരുപാട് വേട്ടയാടൽ ഉണ്ടായെന്നും, അന്തസ്സോടെയും അഭിമാനത്തോടെയുമാണ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാങ്ങയുള്ള മാവിലെ കല്ലെറിയൂ എന്നതുപോലെയാണ് തന്റെ നേരെയുള്ള നീക്കങ്ങളെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളെ കാണാതെ പുറത്തുപോകാൻ വഴിയുണ്ടെന്ന് ഉദ്യോഗസ്ഥർ തന്നെ പറഞ്ഞിരുന്നു. എന്നാൽ താൻ ഒളിച്ചോടാൻ തയ്യാറല്ലെന്നും മാധ്യമങ്ങളുടെ മുന്നിലൂടെയാണ് മടങ്ങിയതെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.



