
പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി.യെ പിന്തുണച്ച് ബി.ജെ.പി. നേതാവ് കെ. സുരേന്ദ്രൻ രംഗത്ത്. അവിശ്വാസികളായ സ്ത്രീകളെ സർക്കാർ സ്പോൺസർ ചെയ്ത് മലകയറ്റിയെന്ന നിലപാടാണ് കെ. സുരേന്ദ്രൻ ആവർത്തിച്ചത്.(There is no need to attack Premachandran, says K Surendran)
ശബരിമലയിലേക്ക് സ്ത്രീകളെ പ്രവേശിപ്പിച്ചത് പൊറോട്ടയും ബീഫും നൽകിയാണെന്ന് പറഞ്ഞ പ്രേമചന്ദ്രനെ ആക്രമിക്കേണ്ട കാര്യമില്ല എന്ന് പറഞ്ഞ അദ്ദേഹം, ബീഫും പൊറോട്ടയും വാങ്ങിക്കൊടുത്തോ എന്ന് തനിക്ക് അറിയില്ല എന്നും കൂട്ടിച്ചേർത്തു.
2018-ൽ ആക്ടിവിസ്റ്റുകളെ ശബരിമലയിൽ കയറ്റാൻ സി.പി.എം. തീരുമാനിച്ചപ്പോൾ ഒരു കോൺഗ്രസുകാരനെയും കണ്ടില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു.
ശബരിമല സ്വർണ്ണക്കൊള്ളയും എസ്.ഐ.ടി. അന്വേഷണവും
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച എസ്.ഐ.ടി. അന്വേഷണത്തെ കെ. സുരേന്ദ്രൻ പരിഹസിച്ചു. "ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ ആത്മാർത്ഥതയുണ്ടായിരുന്നെങ്കിൽ കോൺഗ്രസിൻ്റെ ജാഥാ ക്യാപ്റ്റൻ മുങ്ങുമോ? മൈക്ക് ഓഫ് ആക്കുന്ന സമയത്താണ് കെ. മുരളീധരൻ വന്നത്," എന്ന് സുരേന്ദ്രൻ പരിഹസിച്ചു.
എസ്.ഐ.ടി. അന്വേഷണം കോഴിയെ കുറുക്കനെ ഏൽപ്പിച്ച പോലെയാണ് എന്നും, ഇത് തിരക്കഥ അനുസരിച്ചുള്ള അന്വേഷണമാണ് എന്നും അദ്ദേഹം വിമർശിച്ചു. എസ്.ഐ.ടി. അന്വേഷണത്തിന് മുൻപ് പിണറായി വിജയൻ കടകംപള്ളിയെ വിളിപ്പിച്ചുവെന്നും, എന്താണ് നടന്നതെന്ന് പിണറായിക്ക് അറിയാമെന്നും പറഞ്ഞ കെ സുരേന്ദ്രൻ, തട്ടിപ്പിൻ്റെ പങ്ക് രാഷ്ട്രീയ നേതാക്കളിലേക്ക് പോയിട്ടുണ്ട് എന്നും, പക്ഷേ അവരിലേക്ക് അന്വേഷണം പോകില്ല എന്നും ആരോപിച്ചു.
എല്ലാ തട്ടിപ്പും മന്ത്രി വാസവനും ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്തിനും അറിയാമെന്നും, കടകംപള്ളിക്ക് പോറ്റിയുമായി പല ഇടപാടുകളും ഉണ്ട് എന്നും, പിണറായിക്കും പോറ്റിയെ അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ കൊള്ളയുടെ യഥാർത്ഥ കാര്യങ്ങൾ പുറത്തുവന്നില്ലെങ്കിൽ മറ്റ് ഏജൻസികൾ (കേന്ദ്ര ഏജൻസികൾ) വരുമെന്ന കാര്യം മറക്കേണ്ടെന്ന് സൂചിപ്പിച്ച് സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി.