കൊച്ചി: പ്രസവാവധിയെ മറ്റ് സാധാരണ അവധികൾ പോലെ കണക്കിലെടുക്കാനാവില്ലെന്നും അത് സ്ത്രീകളുടെ നിഷേധിക്കാനാവാത്ത അവകാശമാണെന്നും കേരള ഹൈക്കോടതി. മെഡിക്കൽ സയൻസിൽ ഉന്നതപഠനം നടത്തുന്ന ട്രെയിനികൾക്കും ഈ അവകാശം ബാധകമാണെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി.(The right to maternity leave cannot be denied’, states High Court)
ഹർജിക്കാരി എറണാകുളം സ്വദേശിയായ ഒരു യുവ വനിതാ ഡോക്ടർ ആണ്. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് ചട്ടപ്രകാരം ഒരു വർഷത്തിലധികം അവധിയെടുത്താൽ പഠനം തുടരാനാകില്ല. ഹർജിക്കാരിക്ക് തന്റെ പഠനകാലയളവിൽ പ്രസവാവധി എടുക്കേണ്ടി വരികയും തുടർന്ന് അർബുദ ചികിത്സയ്ക്കായി വീണ്ടും അവധി നീട്ടേണ്ടി വരികയും ചെയ്തു.
പ്രസവാവധി എന്നത് ഒരു സ്ത്രീയുടെ അവകാശമാണ്. എന്നാൽ മറ്റ് സാധാരണ അവധികൾ അനുവദിക്കുന്നത് അധികൃതരുടെ വിവേചനാധികാരമാണ്. ഇവ രണ്ടിനെയും ഒരുപോലെ കാണരുത്. 1961-ലെ പ്രസവാനുകൂല്യ നിയമപ്രകാരം ഗർഭകാലത്തും പ്രസവശേഷം സുഖം പ്രാപിക്കാനും ന്യായമായ അവധിക്ക് സ്ത്രീകൾക്ക് അർഹതയുണ്ട്. ഹർജിക്കാരിയുടെ അവധിയിൽ 184 ദിവസം പ്രസവാവധിയായിരുന്നു. ബാക്കി ദിവസങ്ങൾ അർബുദ ചികിത്സയ്ക്കായി എടുത്തതും. യുവതിയെ കോഴ്സിൽ നിന്ന് പുറത്താക്കരുതെന്ന് കോടതി ഉത്തരവിട്ടു.
എൻ.ബി.ഇ.എം.എസ് ട്രെയിനികൾക്കുള്ള 2024-ലെ അവധി നിയമങ്ങളിലെ കർശന നിയന്ത്രണങ്ങൾ ഹർജിക്കാരിയുടെ കാര്യത്തിൽ ഒഴിവാക്കണം. വീണ്ടും അവധി അപേക്ഷ നൽകാൻ യുവതിക്ക് അവസരം നൽകണമെന്നും അത് പരിഗണിച്ച് അനുയോജ്യമായ ഉത്തരവ് പുറപ്പെടുവിക്കണമെന്നും നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസിന് കോടതി നിർദ്ദേശം നൽകി.

