പത്തനംതിട്ട: സോഷ്യൽ മീഡിയയിൽ തരംഗമായ 'പോറ്റിയെ കേറ്റിയെ' എന്ന പാരഡി പാട്ടിനെതിരെയുള്ള പരാതിയിൽ പാർട്ടിക്ക് പങ്കില്ലെന്ന് സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. ആവിഷ്കാര സ്വാതന്ത്ര്യത്തിനൊപ്പമാണ് പാർട്ടി നിലകൊള്ളുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സ്വർണക്കൊള്ള കേസിൽ ആരോപണവിധേയനായ എ. പത്മകുമാറിനെതിരെ പാർട്ടി നടപടി ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.(The party has nothing to do with the complaint against the parody song, Raju Abraham responds)
പാട്ടിനെതിരെ പരാതി നൽകിയത് 'തിരുവാഭരണ പാത സംരക്ഷണ സമിതി'യാണ്. ഇതിൽ സി.പി.എമ്മിന് ഔദ്യോഗികമായി ഒരു ബന്ധവുമില്ല. സി.പി.എം ഒരിക്കലും ആവിഷ്കാര സ്വാതന്ത്ര്യത്തിന് എതിരല്ലെന്നും പാട്ടിനെ പാർട്ടി എതിർക്കുന്നില്ലെന്നും രാജു എബ്രഹാം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകുന്ന കാര്യത്തിൽ ആലോചിച്ചു മാത്രമേ തീരുമാനമെടുക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് സി.പി.എം ജില്ലാ കമ്മിറ്റി അംഗവും മുൻ എം.എൽ.എയുമായ എ. പത്മകുമാറിനെതിരെ കർശന നടപടി ഉണ്ടാകുമെന്ന് രാജു എബ്രഹാം സ്ഥിരീകരിച്ചു. സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശത്തിനായി കാത്തിരിക്കുകയാണ്. നിർദ്ദേശം ലഭിച്ചാലുടൻ പത്മകുമാറിനെതിരെ സംഘടനാപരമായ നടപടി സ്വീകരിക്കും.