തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും നഗരത്തിലെ മാലിന്യ നീക്കം പൂർത്തിയാകാത്തതിനെച്ചൊല്ലി സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള വാക്പോര് രൂക്ഷമാകുന്നു. നഗരസഭയ്ക്ക് മുകളിലാണ് സർക്കാരെന്നും ഇടപെടേണ്ട കാര്യങ്ങളിൽ സർക്കാർ ഇടപെടുക തന്നെ ചെയ്യുമെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. മന്ത്രി സ്വന്തം വകുപ്പ് നോക്കിയാൽ മതിയെന്ന മേയർ വി.വി. രാജേഷിന്റെ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.(The government is above the corporation, Minister V Sivankutty’s reply to the mayor)
പൊങ്കാല കഴിഞ്ഞ് ദിവസങ്ങളായിട്ടും പലയിടങ്ങളിലും മാലിന്യം കുന്നുകൂടിക്കിടക്കുന്നതിനെക്കുറിച്ച് അന്വേഷിക്കാൻ മന്ത്രി നിർദ്ദേശം നൽകിയിരുന്നു. നഗരത്തിലെ ശുചിത്വ കാര്യങ്ങളിൽ ഇടപെടാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ട്. പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് ഇടപെടുന്നത്. ഇതിൽ ആരും തർക്കത്തിന് വരേണ്ടതില്ല.
മാലിന്യ നീക്കം ബോധപൂർവ്വം വൈകിപ്പിച്ച് സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കാൻ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നഗരത്തിലെയും ക്ഷേത്രപരിസരത്തെയും മാലിന്യം നീക്കം ചെയ്യുന്നതിൽ നഗരസഭ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ രംഗത്തെത്തി. ആറ്റുകാൽ വാർഡ് കൗൺസിലറുടെ ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച് നടത്തി.

