തിരുവനന്തപുരം: ട്വന്റി ട്വന്റിയും എൻഡിഎയും കൈകോർക്കുന്നത് കേരളത്തിന്റെ വികസനത്തിന് പുത്തൻ ഉണർവ് നൽകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വിവാദ രാഷ്ട്രീയത്തിന് പകരം വികസന രാഷ്ട്രീയമാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.(The goal is developmental politics, Rajeev Chandrasekhar about Union Budget)
കേരളത്തിലും മധുരയിലും എയിംസ് അനുവദിച്ചതാണ്. മധുരയിൽ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. എന്നാൽ കേരളത്തിന് എവിടെ, എങ്ങനെ എയിംസ് വേണമെന്ന കാര്യത്തിൽ ചർച്ച നടത്താനോ അത് ചോദിച്ചുവാങ്ങാനോ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകുന്നില്ല. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങളെ പറ്റിക്കാനാണ് സർക്കാർ ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഹൈസ്പീഡ് ട്രെയിൻ വരുമെന്ന കാര്യത്തിൽ സംശയം വേണ്ട. അതിന്റെ ഡിപിആർ തയ്യാറായി വരികയാണ്. കൃത്യമായ വികസന പദ്ധതികൾ ആരാണ് നൽകുന്നതെന്ന് ജനങ്ങൾക്ക് അറിയാം. ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചു.
കേസിലെ വീഴ്ച മുഖ്യമന്ത്രി തന്നെ സമ്മതിച്ചതാണ്. എന്നാൽ ഇപ്പോൾ കേസ് അട്ടിമറിക്കാനും ദുർബലമാക്കാനുമാണ് ശ്രമം നടക്കുന്നത്. പ്രത്യേക അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്ന് ബിജെപി ആദ്യമേ പറഞ്ഞതാണ്. മുഖ്യമന്ത്രിക്ക് അല്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ സ്വർണ്ണക്കൊള്ള കേസ് സിബിഐക്ക് കൈമാറണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

