തിരുവനന്തപുരം: പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിൽ തുടരുന്ന യുദ്ധം മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും യുദ്ധം അവസാനിപ്പിക്കാൻ മുൻകൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(The center should intervene to end the war, says VD Satheesan)
വയനാട് ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ രൂക്ഷമായ വിമർശനമാണ് സതീശൻ ഉന്നയിച്ചത്. പുനരധിവാസം രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കരുത്. അവിടെ വീടുകൾ മാത്രമാണ് വെച്ചുനൽകിയത്. ചികിത്സാ സഹായം ഉൾപ്പെടെയുള്ളവ ഇപ്പോഴും ബാക്കിനിൽക്കുകയാണ്. ഇത് സി.പി.ഐ.എമ്മിന്റെ പരിപാടിയല്ല, സർക്കാരാണ് സഹായങ്ങൾ ചെയ്യുന്നത്.
എം.എൽ.എ ആയ ടി. സിദ്ദിഖിന് നേരെ ഔദ്യോഗിക പരിപാടിക്കിടെ കൂക്കുവിളിയുണ്ടായപ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും മിണ്ടാതിരുന്നത് തികഞ്ഞ മര്യാദകേടാണെന്ന് അദ്ദേഹം പറഞ്ഞു. കൂലിക്ക് ആളെ വിളിച്ച് വരുത്തി അധിക്ഷേപിച്ച നടപടി ലജ്ജാവഹമാണ്. മാസം കൊണ്ട് സ്ഥലം കണ്ടെത്തി യു.ഡി.എഫ് കല്ലിട്ടപ്പോൾ, സർക്കാരിന് സ്ഥലം കണ്ടെത്താൻ ഒരു വർഷം വേണ്ടിവന്നു. കെ. രാജൻ തന്റെ പ്രസംഗം തിരുത്തി പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു.
നഗരൂരിൽ നിഷ്പക്ഷമായി അന്വേഷണം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥരുടെ വാഹനം സി.പി.ഐ.എം പ്രവർത്തകർ ഗുണ്ടകളെപ്പോലെ തടഞ്ഞത് പാർട്ടിയുടെ അധഃപതനത്തിന് തെളിവാണ്. ഇതിൽ മുഖ്യമന്ത്രിയുടെ നിലപാട് അറിയാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. “മുട്ടുകാല് തല്ലിയൊടിക്കുമെന്ന” വി. വസീഫിന്റെ ഭീഷണിക്ക് “ഒന്ന് ചിരിപ്പിക്കാതെ പോടാ ചെക്കാ” എന്നായിരുന്നു സതീശന്റെ മറുപടി.

