കൊച്ചി: കളമശ്ശേരിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം കുവൈറ്റിൽ നിന്ന് നാടുകടത്തപ്പെട്ട കൊൽക്കത്ത സ്വദേശി സൂരജ് ലാമയുടേതാണെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചു. രണ്ട് മാസത്തെ കാത്തിരിപ്പിനൊടുവിലാണ് പരിശോധനാ ഫലം പുറത്തുവന്നത്. ഇത് സംബന്ധിച്ച റിപ്പോർട്ട് പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചു.(The body found in Kalamassery was Suraj Lama’s, DNA test results out)
കുവൈറ്റിലുണ്ടായ വിഷമദ്യ ദുരന്തത്തിന് ഇരയായതിനെത്തുടർന്ന് ഓർമ്മശക്തി പൂർണ്ണമായും നഷ്ടപ്പെട്ട നിലയിലായിരുന്നു സൂരജ് ലാമ. ഇദ്ദേഹത്തെ ബെംഗളൂരുവിലേക്ക് അയക്കുന്നതിന് പകരം അധികൃതർ കൊച്ചിയിലേക്കാണ് നാടുകടത്തിയത്. ഒക്ടോബർ അഞ്ചിന് വിമാനത്താവളത്തിൽ എത്തിയ ലാമയെ അവിടെനിന്നാണ് കാണാതായത്.
ഓർമ്മയില്ലാത്ത അവസ്ഥയിൽ ഇദ്ദേഹം കളമശ്ശേരി ഭാഗത്ത് അലഞ്ഞുതിരിയുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കളമശ്ശേരിയിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. പിതാവിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മകൻ സന്ദൻ ലാമ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയിരുന്നു.
കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, മൃതദേഹത്തിന്റെ ഡിഎൻഎ ഫലം വേഗത്തിൽ ലഭ്യമാക്കാൻ നിർദ്ദേശം നൽകിയിരുന്നു. ഔദ്യോഗിക സ്ഥിരീകരണം വന്നതോടെ ഹർജിയിൽ ഇനി കോടതി അന്തിമ തീരുമാനം എടുക്കും.

