പത്തനംതിട്ട: മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പ്രയാണം ആരംഭിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് വൻ ഭക്തജന പങ്കാളിത്തത്തോടെ ഘോഷയാത്ര പുറപ്പെട്ടത്. വിവിധ ഇടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഡിസംബർ 26-ന് വൈകിട്ട് തങ്കയങ്കി ശരംകുത്തിയിലെത്തും.(Thanka anki procession begins, Mandala Puja on Sabarimala on 27th)
ശരംകുത്തിയിലെത്തുന്ന തങ്കയങ്കിയെ ആചാരപൂർവ്വം സന്നിധാനത്തേക്ക് ആനയിക്കും. തുടർന്ന് വിഗ്രഹത്തിൽ തങ്കയങ്കി ചാർത്തി ദീപാരാധന നടക്കും. ഈ വർഷത്തെ മണ്ഡലപൂജ ഡിസംബർ 27-ന് രാവിലെ 10.10-നും 11.30-നും ഇടയിലുള്ള ശുഭമുഹൂർത്തത്തിലാണ് നടക്കുന്നത്.
മണ്ഡലകാലം അവസാന ഘട്ടത്തിലേക്ക് കടന്നതോടെ ശബരിമലയിൽ തീർത്ഥാടകരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ മാത്രം 90,000ലധികം പേരാണ് ദർശനം നടത്തിയത്. വരും ദിവസങ്ങളിൽ തിരക്ക് ഇനിയും വർധിക്കുമെന്നാണ് ദേവസ്വം ബോർഡിന്റെ വിലയിരുത്തൽ.
സന്നിധാനത്തെ ദേവസ്വം ജീവനക്കാർ നടത്തുന്ന കർപ്പൂരദീപ ഘോഷയാത്ര ഇന്ന് വൈകുന്നേരം നടക്കും. വൈകിട്ട് 6.30-ന് ദീപാരാധനയ്ക്ക് ശേഷം തന്ത്രിയും മേൽശാന്തിയും ചേർന്ന് തിരിതെളിക്കുന്നതോടെ ഘോഷയാത്രയ്ക്ക് തുടക്കമാകും. മണ്ഡലപൂജയോടനുബന്ധിച്ചുള്ള പ്രധാന ചടങ്ങുകളിലൊന്നായ തങ്കയങ്കി ദർശിക്കാനും ദർശനം നടത്താനും വലിയ തോതിലുള്ള ക്രമീകരണങ്ങളാണ് പോലീസ് വിഭാഗവും ദേവസ്വം ബോർഡും ഒരുക്കിയിരിക്കുന്നത്.