
കണ്ണൂർ: തെരുവുനായയുടെ കടിയേറ്റു ചികിത്സയിലിരിക്കെ മരിച്ച കുട്ടിയുടെ പരിശോധനാഫലം വന്നു. തമിഴ്നാട് കള്ളക്കുറിശ്ശി സ്വദേശി മണിമാരന്റെ മകൻ ഹാരിത്തി(5)ന്റെ പരിശോധനാഫലമാണ് ഇന്നു രാവിലെ വന്നത്. രണ്ട് പരിശോധനയിലും പേവിഷബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടിയുടെ രക്ത സാംപിളും നട്ടെല്ലിൽനിന്നു കുത്തിയെടുത്ത നീരിന്റെ സാംപിളും പുണെ എൻഐവിയിലാണു പരിശോധന നടത്തിയത്.
മേയ് 31ന് പയ്യാമ്പലത്തെ വീട്ടുമുറ്റത്ത് വച്ചാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. കുട്ടിയുടെ കണ്ണിനും കാലിനുമാണു കടിയേറ്റത്. മുഖത്ത് ഏഴു തുന്നലുണ്ടായിരുന്നു. കുട്ടിക്ക് ആദ്യ മൂന്നു കുത്തിവയ്പ്പുകളും എടുത്തിരുന്നു. ഇതിനിടെ പനി, ഉമിനീർ ഇറക്കാൻ പ്രയാസം തുടങ്ങിയ അസ്വസ്ഥതകൾ ഉണ്ടായതോടെ കണ്ണൂർ ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് കുട്ടി മരിച്ചത്.