തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ പേരിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് (Sunny Joseph MLA) എംഎൽഎ. ശബരിമല ക്ഷേത്രത്തെയും ദേവസ്വം ഫണ്ടിനെയും സിപിഎം രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ദുരുപയോഗം ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചു.
സംഗമത്തിന്റെ നടത്തിപ്പിൽ ഗുരുതര ക്രമക്കേട് നടന്നതായി സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിലൂടെ വ്യക്തമായിട്ടുണ്ട്. ഊരാളുങ്കലിന്റെ സഹസ്ഥാപനത്തെ മറയാക്കി ദേവസ്വം ബോർഡിന്റെ പണം സിപിഎം അപഹരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. സ്പോൺസർഷിപ്പിനെക്കുറിച്ചുള്ള വാദങ്ങൾ വെറും മനക്കണക്കുകൾ മാത്രമാണ്. ആരാണ് ഈ സ്പോൺസർമാരെന്ന് വ്യക്തമാക്കാൻ ദേവസ്വം വകുപ്പിനോ ബോർഡിനോ സാധിക്കുന്നില്ല. ഉപകരാറുകൾ നൽകിയതിലും കൃത്യമായ കണക്കുകളില്ല.
കലാപരിപാടികൾക്ക് ഉൾപ്പെടെ നിശ്ചയിച്ച എസ്റ്റിമേറ്റിനേക്കാൾ വലിയ തുകയാണ് ചെലവഴിച്ചിരിക്കുന്നത്. ഇത് വ്യക്തമായ അഴിമതിയാണെന്ന് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. ശബരിമലയിലെ സ്വർണ്ണം മോഷ്ടിച്ച പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. മോഷ്ടിക്കപ്പെട്ട സ്വർണ്ണം കണ്ടെത്താൻ ശ്രമിക്കാതെ പ്രതികൾക്ക് ജാമ്യം ലഭിക്കാനുള്ള സാഹചര്യം ഒരുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ശബരിമലയെ തകർക്കാനുള്ള സിപിഎമ്മിന്റെ നിഗൂഢ അജണ്ടയുടെ ഭാഗമാണിതെന്നും, സത്യസന്ധമായ അന്വേഷണത്തിലൂടെ മാത്രമേ വസ്തുതകൾ പുറത്തുകൊണ്ടുവരാൻ സാധിക്കൂ എന്നും സണ്ണി ജോസഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.



