കൊച്ചി: നഗരത്തിലെ ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനായി കൊച്ചി സിറ്റി പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ ഒന്നര മാസത്തിനിടെ 851 കേസുകൾ എടുത്തു. ജനുവരി ഒന്നു മുതൽ ഫെബ്രുവരി 15 വരെയുള്ള കാലയളവിലാണ് ഇത്രയും കേസുകൾ രജിസ്റ്റർ ചെയ്തത്. ഓട്ടോറിക്ഷകൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ നിയമലംഘനങ്ങൾക്കെതിരെയായിരുന്നു പ്രധാനമായും നടപടി.(Strict traffic checks in Kochi, 851 cases registered, including autorickshaws)
ഗതാഗത തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുക, നോ-പാർക്കിംഗ് മേഖലകളിൽ വാഹനം നിർത്തുക എന്നിവ ലംഘനങ്ങളിൽ പെടുന്നു. ഓട്ടോറിക്ഷകൾ യാത്രക്കാരിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്നത് കണ്ടെത്തി. സീബ്ര ക്രോസിംഗ് നിയമങ്ങൾ പാലിക്കാതിരിക്കുക, ട്രാഫിക് സിഗ്നലുകൾ അവഗണിക്കുക എന്നിവയാണ് മറ്റ് പ്രധാന കുറ്റകൃത്യങ്ങൾ.
നിയമലംഘനം ആവർത്തിക്കുന്ന ഡ്രൈവർമാർക്കെതിരെ കടുത്ത നടപടികളാണ് പോലീസ് സ്വീകരിക്കുന്നത്. ഇത്തരം കേസുകളിൽ ഉൾപ്പെട്ടവരുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പിന് ശുപാർശ നൽകിയിട്ടുണ്ട്. മെട്രോ പില്ലറുകൾക്ക് താഴെയും സ്കൂളുകൾ, റെയിൽവേ സ്റ്റേഷനുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലും ഓട്ടോറിക്ഷകൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് അപകടങ്ങൾക്കും കടുത്ത ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ടെന്ന് പോലീസ് നിരീക്ഷിച്ചു.



