തിരുവനന്തപുരം: വിഴിഞ്ഞത്ത് ജനവാസ മേഖലയിൽ തെരുവുനായയുടെ ക്രൂരമായ ആക്രമണം. രണ്ട് കുട്ടികളും കോസ്റ്റൽ വാർഡനും ഉൾപ്പെടെ എട്ടുപേർക്കാണ് കടിയേറ്റത്. ചൊവ്വാഴ്ച രാവിലെ 9.30-ഓടെയാണ് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി നായയുടെ ആക്രമണം ഉണ്ടായത്. (Stray dog attack in Vizhinjam, 8 people including children injured)
കല്ലുവെട്ടാൻകുഴി സ്വദേശികളായ അസിയ (9), ആദിൽ മുഹമ്മദ് (7), അസിക (18), കോസ്റ്റൽ വാർഡൻ സുനിറ്റ് (35), മത്സ്യത്തൊഴിലാളികളായ മൈദിൻ പീരുമുഹമ്മദ് (37), ഹസനാർ (60), ഇൻസമാം ഹക്ക് (31), അബുഷൗക്കത്ത് (56) എന്നിവരാണ് ആക്രമിക്കപ്പെട്ടത്.
വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന അസിയയെയും ആദിലിനെയുമാണ് നായ ആദ്യം ആക്രമിച്ചത്. അസിയയുടെ കൈയ്ക്കും കാലിനും ആദിലിന്റെ തുടയ്ക്കുമാണ് കടിയേറ്റത്. തുടർന്ന് വിഴിഞ്ഞം കോസ്റ്റൽ പോലീസ് സ്റ്റേഷന് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന വാർഡൻ സുനിറ്റിനെ നായ ആക്രമിച്ചു. പിന്നാലെ വഴിയിലൂടെ നടന്നവരെയും ഷെഡിൽ കിടന്നുറങ്ങുകയായിരുന്ന മത്സ്യത്തൊഴിലാളികളെയും നായ ഓടിച്ചിട്ട് കടിക്കുകയായിരുന്നു.
പരിക്കേറ്റവരെ ആദ്യം വിഴിഞ്ഞം ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആക്രമണം രൂക്ഷമായതോടെ നാട്ടുകാർ ചേർന്ന് നായയെ പിടികൂടുകയും അടിച്ചുകൊല്ലുകയും ചെയ്തു.