മലപ്പുറം: ജില്ലയിൽ തെരുവുനായ ആക്രമണത്തിൽ 5.29 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവായി. സ്ട്രേ ഡോഗ് വിക്ടിം കോമ്പൻസേഷൻ റെക്കമെന്റേഷൻ കമ്മിറ്റി നടത്തിയ മൂന്നാമത്തെ സിറ്റിങ്ങിലാണ് 19 പരാതികൾ പരിഗണിച്ചത്. ഇതിൽ 11 എണ്ണത്തിൽ നഷ്ടപരിഹാരം നൽകാൻ സർക്കാരിലേക്ക് ശുപാർശ ചെയ്തു.(Stray dog attack in Malappuram, Rs 5.29 lakh as compensation)
കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് ജില്ലകളിൽ ഇത്തരം കമ്മിറ്റികൾ രൂപീകരിച്ച് നഷ്ടപരിഹാരം നിശ്ചയിക്കുന്നത്. ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറിയും ജഡ്ജുമായ ഷാബിർ ഇബ്രാഹിം മുണ്ടേക്കാട്ട്, ഡി.എം.ഒ ഡോ. ടി.കെ. ജയന്തി, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ വി.കെ. മുരളി, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. സക്കറിയ്യ എന്നിവർ സിറ്റിങ്ങിൽ പങ്കെടുത്തു.
തെരുവുനായയുടെ കടിയേറ്റവർക്ക് മഞ്ചേരിയിലുള്ള ജില്ലാ നിയമസേവന അതോറിറ്റിയിലോ അല്ലെങ്കിൽ താലൂക്ക് നിയമസേവന കമ്മിറ്റികളിലോ അപേക്ഷ നൽകാം. ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിക്ക് മുമ്പാകെ മലപ്പുറം ജില്ലയിൽ നിന്ന് എത്തിയ 283 ഹരജികൾ നിലവിൽ ജില്ലാ അതോറിറ്റിയുടെ പരിഗണനയിലുണ്ട്. കൂടുതൽ വിവരങ്ങൾക്കും പരാതികൾക്കും ജില്ലാ നിയമസേവന അതോറിറ്റിയെ ഈ നമ്പറിൽ ബന്ധപ്പെടാം: 9188127501.